പാക് താലിബാന് ശക്തമാകുന്നു; ലക്ഷ്യം ബലൂചിസ്ഥാൻ
ഇസ്ലാമാബാദ്: അഫ്ഗാന്- പാകിസ്താന് അതിര്‍ത്തിമേഖലകളിലെ സ്വാധീനം ബലൂചിസ്ഥാ നിലേക്ക് വ്യാപിപ്പിക്കാന്‍ താലിബാന് നീക്കം. അമേരിക്കയുടേയും സഖ്യസേനകളുടേയും പിന്മാറ്റം തീരുമാനമായതോടെയാണ് താലിബാന് ബലൂചിസ്ഥാനെ ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ പാക് വിരുദ്ധവികാരം ആളിക്കത്തുന്ന ബലൂചില്‍ താലിബാന് ഭീകരര്‍ പാക് സൈനികരുമായി ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയാണ്.
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അഫ്ഗാനിലെ താലിബാന് ഗ്രൂപ്പുമായി അകല്ച്ചപാലിക്കാനാണ് ഇമ്രാന് ഖാന്റെ തീരുമാനം. എന്നാല്‍ പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന് വിഭാഗങ്ങളെ ഉപയോഗിച്ച് ഭരണകൂട വിരുദ്ധവികാരം അടിച്ചമര്‍ത്താനും അസ്വസ്ഥത സൃഷ്ടിക്കാനുമാണ് പാക്സൈന്യത്തിന്റെ നീക്കം. അല്‍ഖ്വായ് ദയും താലിബാനും സംയുക്തമായി നയിക്കുന്ന തെഹ്രീക് ഇ താലിബാനെന്ന സംഘമാണ് പാകിസ്താനിലുള്ളത്. പാക് ഭരണകൂടം അധികം ഇടപെടാത്ത ബലൂചിസ്ഥാനില്‍ തങ്ങളുടേതായ ഒരു ഭരണപ്രദേശമെന്നതാണ് പാക്-താലിബാന്റെ ലക്ഷ്യം.
ബലൂച് മേഖലകളിലെ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് നിരന്തരം ഉയരുന്ന പ്രദേശവാസികളുടെ പരാതികള്‍ ഭരണകൂടം ശ്രദ്ധിക്കാറില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലഘട്ടത്തിലും ഭീകരാക്രമണം ശക്തമായിരുന്നു. അഫ്ഗാനില്‍ നിന്നും പിന്മാറുമ്പോള് മേഖലയില്‍ മറ്റൊരു സൈനിക താവളമെന്ന അമേരിക്കയുടെ ആഗ്രഹത്തോട് പാകിസ്താന് സമ്മതം മൂളിയിട്ടില്ല. ഇത് താലിബാന് ഭീകരരുടെ സ്വാധീനം കാരണമാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചിരുന്നു.