പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പേരുകൾ കൂടി പരിഗണിക്കുമെന്നാണ് സതീശനും സുധാകരനും നൽകിയ ഉറപ്പ്. ഒരു വശത്ത് കൊഴിഞ്ഞുപോക്ക് തുടരുമ്പോൾ മറുവശത്ത് മാറ്റങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. പുന:സംഘടന അതിവേഗം തീർക്കാനാണ് ധാരണ. അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ ടീമിനെ കൊണ്ട് വരും. ഒരാൾക്ക് ഒരു പദവി ഉറപ്പാക്കാൻ ജനപ്രതിനിധികളെയും മാറ്റും. രാഷ്ട്രീയകാര്യസമിതിയും അഴിച്ചുപണിയും.
പുതിയ ഭാരവാഹികൾക്ക് വിദ്യാർത്ഥി-യുവജന, ട്രേഡ് യൂണിയൻ സംഘടനകളുടെ ചുമതലകൾ കൃത്യമായി വീതിച്ചുനൽകും. ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തും. ഡിസിസി പട്ടികയിൽ ഉടക്കിയെങ്കിലും സമവായത്തിലെത്തിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പുന:സംഘടയുമായി പൂർണ്ണമായും സഹകരിക്കുന്നു. ഇരുവരും നൽകുന്ന പേരുകൾ പരിഗണിക്കാമെന്ന് തന്നെയാണ് സുധാകരനും സതീശനും അറിയിച്ചത്.
അതേസമയം അംഗസംഖ്യ 51 ൽ ഒതുക്കലാണ് കടമ്പ. കൂടുതൽ പേരെ എക്സ് ഓഫീഷ്യോ അംഗങ്ങളായി ഉൾപ്പെടുത്താനാണ് ധാരണ. കൊഴിഞ്ഞുപോക്കിന് കാരണം പുതിയ നേതൃത്വത്തിന്റെ ഉരുക്ക് മുഷ്ടി നിലപാടാണെന്ന പരാതി എ-ഐ ഗ്രൂപ്പുകൾക്കുണ്ട്. അതേ സമയം എന്തും പറയാവുന്ന സ്ഥിതിയിൽ നിന്നും അച്ചടക്കമുള്ള പാർട്ടിയിലേക്കുള്ള മാറ്റത്തിന് പിന്തുണ കൂടുന്നുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും അനുനയിപ്പിച്ച് പുന:സംഘടന പൂർത്തിയാക്കാനായാൽ നേട്ടമാകുമെന്നാണ് സതീശന്റെയും സുധാകരന്റെയും കണക്ക് കൂട്ടൽ.