അജിത് ജി.പിള്ള
ചെങ്ങന്നൂർ : താലൂക്കിലെ സ്കൂളുകളിൽ എസ്.എസ്.എല്‍.സി പരീക്ഷ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു നടന്നു.
അനിശ്ചിതത്വം നീങ്ങി എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ എത്തി. എങ്കിലും എല്ലാവരുടെയും മുഖത്ത് എന്തോ ഭീതി കാണാമായിരുന്നു. രണ്ട് മണിയ്ക്ക് തന്നെ പരീക്ഷ തുടങ്ങി. ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച ശേഷിക്കുന്ന പരീക്ഷയെഴുതാന്‍ വലിയ തയ്യാറെടുപ്പുകളോടെയാണ് വിദ്യാര്‍ത്ഥികളെത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുംവിധം മാര്‍ക്ക് ചെയ്ത സ്ഥലത്ത് കുട്ടികളെ നിര്‍ത്തിയശേഷം സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുദ്ധീകരിച്ച്, മാസ്ക്കുകള്‍ ഉണ്ടോയെന്ന് പരിശോധിച്ചു . ഇതിന് ശേഷം തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ടെമ്പറേച്ചര്‍ ടെസ്റ്റ് ചെയ്തശേഷമാണ് പരീക്ഷാ ഹാളുകളിലേക്ക് പ്രവേശിപ്പിച്ചത്. ടെമ്പറേച്ചര്‍ കൂടുതലുള്ളവരെ പ്രത്യേകമായി സജ്ജീകരിച്ച ഹാളിലോ മുറിയിലോ ഇരുത്തിയാണ് പരീക്ഷ എഴുതിക്കുന്നത് . കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നേരത്തേതന്നെ പൂര്‍ത്തിയാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സെന്ററുകളിലേക്ക് എത്തുന്നതിന് യാത്രാ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. വാഹനം ലഭിക്കാത്ത മേഖലകളില്‍ പൊലീസും സ്കൂള്‍ അധികൃതരും സന്നദ്ധ സംഘടനകളുമൊക്കെ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഹോട്ട്സ്പോട്ടായ പാണ്ടനാട് SVHSS ഇൽ ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി.