IndiaLatest

അസമില്‍ നാശം വിതച്ച്‌ വെള്ളപ്പൊക്കം

“Manju”

വെള്ളിയാഴ്ചയും നിര്‍ത്താതെ പെയ്യുന്ന മഴ അസമില്‍ നാശം വിതയ്ക്കുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴ 11 ജില്ലകളിലെ പുതിയ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും 34,000-ത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു.

അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) ദൈനംദിന വെള്ളപ്പൊക്ക റിപ്പോര്‍ട്ട് അനുസരിച്ച്‌ ബ്രഹ്മപുത്ര ഉള്‍പ്പെടെയുള്ള മിക്ക നദികളും വിവിധ സ്ഥലങ്ങളില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു. സംസ്ഥാനത്ത് 14,675 സ്ത്രീകളും 3,787 കുട്ടികളുമടക്കം 34,189 പേരാണ് പ്രളയത്തിന്റെ ദുരിതത്തില്‍ നിലവില്‍ കഴിയുന്നത്. വ്യാഴാഴ്ചയോടെ മൂന്ന് ജില്ലകളിലായി വെള്ളപ്പൊക്കം ബാധിച്ചവരുടെ എണ്ണം മാത്രം 29,000 കവിഞ്ഞു.

ബിശ്വനാഥ്, ദരാംഗ്, ധേമാജി, ദിബ്രുഗഢ്, ലഖിംപൂര്‍, താമുല്‍പൂര്‍, ഉദല്‍ഗുരി എന്നിവിടങ്ങളാണ് കൂടുതല്‍ ദുരിതബാധിതര്‍. വെള്ളപ്പൊക്കത്തില്‍ 23,516 പേര്‍ ദുരിതമനുഭവിക്കുന്ന ലഖിംപൂരിലാണ് ഏറ്റവും കൂടുതല്‍പേര്‍ ബാധിക്കപ്പെട്ടത്. ദിബ്രുഗഢില്‍ 3,857, ദരാംഗ് 2231, ബിശ്വനാഥ് 2231, ധേമാജി 1,085 എന്നിങ്ങനെയാണ് കണക്കുകള്‍.
ലഖിംപൂരില്‍ എട്ട്, ഉദല്‍ഗുരിയില്‍ രണ്ട് എന്നിങ്ങനെ പതിനൊന്ന് ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങള്‍ നിലവില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, മൊത്തത്തില്‍ 77 ഗ്രാമങ്ങളെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിക്കുകയും അസമിലുടനീളം 209.67 ഹെക്ടര്‍ വിള പ്രദേശങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു. ലഖിംപൂരിലും ഉദല്‍ഗുരിയിലും രണ്ട് വീതം നാല് അണക്കെട്ടുകള്‍ തകര്‍ന്നു.
ബിശ്വനാഥ്, ബോംഗൈഗാവ്, ദിബ്രുഗഡ്, ഗോലാഘട്ട്, ജോര്‍ഹട്ട്, കര്‍ബി ആംഗ്ലോംഗ് വെസ്റ്റ്, ലഖിംപൂര്‍, മോറിഗാവ്, നാല്‍ബാരി, സോനിത്പൂര്‍, താമുല്‍പൂര്‍, ഉദല്‍ഗുരി ജില്ലകളില്‍ വൻതോതിലുള്ള മണ്ണൊലിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എഎസ്ഡിഎംഎ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബക്‌സ, ബിശ്വനാഥ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂര്‍, നാല്‍ബാരി, ഉദല്‍ഗുരി ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ കായലുകള്‍, റോഡുകള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും തകര്‍ന്നിട്ടുണ്ട്

Related Articles

Back to top button