ന്യൂഡൽഹി ; ഇന്ത്യന്‍ റെയിൽവേയുടെ ‘ടി’ ട്രെയിൻ അത്യാധുനിക സൗകര്യങ്ങളോടെ എത്തുന്നു. പ്രത്യേക വിനോദസഞ്ചാര ട്രെയിനായാണ് ദക്ഷിണ റെയിൽവേ ടി ട്രെയിൻ അവതരിപ്പിക്കുന്നത്. എൻജിൻ പഴയ ആവി എൻജിന്റെ മാതൃകയിലാണെങ്കിലും വൈദ്യുതിയിലാണ് പ്രവർത്തനം.
ദക്ഷിണ റെയിൽവേയുടെ പേരമ്പൂർ ഗാരിജ്, ആവഡി ഇഎംയു കാർ ഷെഡ്, തിരുച്ചിറപ്പള്ളി ഗോൾഡൻ റേക്ക് വർക്ഷോപ്പ് എന്നിവിടങ്ങളിലാണ് ട്രെയിൻ നിർമിച്ചത്. ഇന്ത്യയുടെ വിന്റേജ് ട്രെയിനുകളോട് സാമ്യമുള്ളതാണ് നിർമാണ രീതി. 1895ൽ നിർമിച്ച തദ്ദേശീയ ആവി എൻജിൻ എഫ്734ന്റെ രൂപത്തിലാണ് ട്രെയിന്റെ മുൻവശവും പിൻഭാഗവും ഒരുക്കിയിരിക്കുന്നത്.
എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു രൂപകൽപന. മൂന്നു കോച്ചുകൾ ചെയർകാറുകളാണ്. ഒരെണ്ണം റസ്റ്ററന്റാണ്. മികച്ച യാത്രാനുഭവം ലഭിക്കുന്നതിനായി മനോഹരമായ ഇന്റീരിയറുകളാണ് ഒരുക്കിയിരിക്കുന്നതെന്നും റെയിൽവേ വ്യക്തമാക്കി.
ട്രെയിനിലെ എക്സിക്യൂട്ടീവ് ചെയർകാറിൽ 48 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. വന്ദേഭാരതിന്റെ ചാരിക്കിടക്കുന്ന സംവിധാനങ്ങളോടു സമാനമാണിത്. ഓരോ യാത്രക്കാരനും പ്രത്യേക ചാർജിങ് പോർട്ടുകളും ക്രമീകരിച്ചിട്ടുണ്ട്. പനോരമിക് വ്യൂവിൽ കാഴ്ച കണ്ട് യാത്ര ചെയ്യാനാകും.