ദേശീയപാതകളില്‍ സിഗ്നല്‍ സംവിധാനത്തില്‍ ഉള്‍പ്പെടെ ഇനി വിട്ടുവീഴ്ച ഉണ്ടാവരുതെന്ന് നിര്‍ദ്ദേശം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖ പുറത്തിറക്കി. വേഗപരിധി, നോ പാര്‍ക്കിംഗ്, നോ എൻട്രി എന്നിങ്ങനെയുള്ള സിഗ്നലുകള്‍ക്ക് ഉള്‍പ്പെടെ നന്ദി വരെ ഇനി മുതല്‍ ശ്രദ്ധിക്കണം. ദേശീയ പാത അതോറിറ്റി, അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം കൈമാറിയിരിക്കുന്നത്.
ദേശീയപാതയിലും എക്സ്പ്രസ് വേകളിലും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതിനായി കൃത്യമായ സിഗ്നല്‍ ഉണ്ടായിരിക്കണം. പുതിയ ദേശീയപാതകളിലും ഈ ചിഹ്നങ്ങള്‍ വെക്കണമെന്നാണ് മോര്‍ത്ത് നിര്‍ദ്ദേശത്തില്‍ പറയുന്നത്. പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത് പ്രകാരം നിര്‍ദ്ദേശിച്ച അളവിലും വലുപ്പത്തിലുമായിരിക്കണം ഓരോ സിഗ്നലും ഉണ്ടായിരിക്കേണ്ടത്. ചുവന്ന വൃത്തത്തിനുള്ളിലെ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍, ചുവന്ന ത്രികോണത്തിലെ മുന്നറിയിപ്പുകള്‍, നീല ചതുരത്തിലെ വിവരങ്ങള്‍ നല്കുന്ന സിഗ്നലുകള്‍ എന്നിവയും ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
അടിയന്തര ഹെല്‍പ്പ് ലൈൻ നമ്പറായ 1033 എല്ലാ അഞ്ച് കിലോമീറ്ററിന് ഉള്ളിലും പ്രദര്‍ശിപ്പിക്കണം. വേഗപരിധി, പ്രവേശനമില്ല അഥവാ നോഎൻട്രി, വേഗനിയന്ത്രണം, നോ പാര്‍ക്കിംഗ് എന്നീ സിഗ്നലുകള്‍ക്കും ഓരോ അഞ്ച് കിലോമീറ്ററിലും നിര്‍ദ്ദേശം വെക്കണം. സ്ഥലസൂചക ബോര്‍ഡ് അഥവാ റൂട്ട് മാര്‍ക്കര്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വെക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇടത്-വലത് വളവുകള്‍, ദേശീയ പാതയിലേക്കുള്ള എൻട്രി-എക്സിറ്റ് എന്നിവയും ഉള്‍പ്പെടുത്തണം. റിഫ്ളക്ടറുകളുടെ നിറം, മറികടക്കുന്നതിനുള്ള ലൈൻ, ട്രക്ക് ഉള്‍പ്പെടെയുള്ള ഭാരം കൂടിയ വാഹനങ്ങള്‍ ഇടത് വശം ചേര്‍ന്ന് പോകുന്നതിനുള്ള അടയാളം, ആശുപത്രി, പെട്രോള്‍ പമ്പ്, വര്‍ക്ക് ഷോപ്പ് എന്നീ സേവനങ്ങള്‍, അടിയന്തര ഫോണ്‍ സര്‍വീസ് അറിയിപ്പ് എന്നിവയും നിര്‍ബന്ധമായി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.