ന്യൂഡല്‍ഹി: അസംഘടിത മേഖലയില്‍ ജോലിചെയ്യുന്നവര്‍ വാഹനാപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാമൂഹ്യസ്ഥിതി കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി. ഗുജറാത്തിലെ വാഹനാപകട നഷ്ടപരിഹാരക്കേസിലാണ് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
വാഹന മെക്കാനിക്കും ജീപ്പ് ഡ്രൈവറുമായിരുന്ന ഗുജറാത്ത് ഗോധ്ര സ്വദേശി യാക്കൂബ് മുഹമ്മദ് സിംഗി (35) 2000 നവംബര്‍ 14നാണ് വാഹനാപകടത്തില്‍ മരിച്ചത്. മെക്കാനിക്കെന്ന നിലയില്‍ പ്രതിമാസം 5000 രൂപയും, ജീപ്പ് ഡ്രൈവറായി 3000 രൂപയും വരുമാനമുണ്ടായിരുന്നു. മോട്ടോര്‍ ക്ലെയിംസ് ആക്സിഡന്റ്സ് ക്ലെയിം ട്രൈബ്യൂണല്‍ ഇക്കാര്യം കണക്കിലെടുത്ത് 11,87,000 രൂപ നഷ്ടപരിഹാരം 7.5 ശതമാനം വാര്ഷികപലിശയോടെ കുടുംബത്തിന് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇൻഷ്വറൻസ് കമ്പനിയുടെ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി നഷ്ടപരിഹാരം വെട്ടിക്കുറച്ചു. മെക്കാനിക്കായി ജോലി ചെയ്തതിന് കുടുംബം തെളിവ് ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം 4,75,000 രൂപയായി കുറച്ചത്. തുടര്‍ന്ന് യാക്കൂബിന്റെ ഭാര്യ കുബ്റാ ബീബിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, മോട്ടോര്‍ ക്ലെയിംസ് ആക്സിഡന്റ്സ് ക്ലെയിം ട്രൈബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരം പുഃസ്ഥാപിച്ചു. വിധി പകര്‍പ്പ് ലഭിച്ച് നാലാഴ്ച്യ്ക്കകം തുക ഇൻഷ്വറൻസ് കമ്പനി കൈമാറണമെന്നും നിര്‍ദ്ദേശിച്ചു. അസംഘടിത മേഖലയില്‍ ജോലിയുള്ളവരുടെ വരുമാനം സംബന്ധിച്ച് രേഖകളോ തെളിവോ ഇല്ലെങ്കില്‍ പോലും നഷ്ടപരിഹാര ആവശ്യം തള്ളാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.