തിരുവനന്തപുരം ഇനി ആറുനാള്‍. സിക്സറുകളുടെയും ബൗണ്ടറികളുടെയും പൂരത്തിന് കേളികൊട്ട്. വിശ്വക്രിക്കറ്റിലെ പുതിയ കിരീടാവകാശികളെ കണ്ടെത്താൻ കളവും പടയാളികളും തയ്യാര്‍.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിളംബരംചെയ്ത് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം ഉള്‍പ്പെടെ മൂന്ന് വേദികളിലായി 10 ഒരുക്ക മത്സരങ്ങളുണ്ട്. ലോകകപ്പിലെ 10 ടീമുകളും അവസാന തയ്യാറെടുപ്പിന് കച്ചകെട്ടും. കാര്യവട്ടം ഗ്രീൻഫീല്‍ഡില്‍ ഇന്ന് ദക്ഷിണാഫ്രിക്ക നവശക്തികളായ അഫ്ഗാനിസ്ഥാനുമായി ബലപരീക്ഷണം നടത്തും. ഗുവാഹത്തിയില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുമ്ബോള്‍ ഹൈദരാബാദില്‍ പാകിസ്ഥാനും ന്യൂസിലൻഡും ഏറ്റുമുട്ടും. എല്ലാകളിയും പകല്‍ രണ്ടിനാണ്.
പരിശീലന മത്സരമായതിനാല്‍ എല്ലാ കളിക്കാരെയും പരീക്ഷിക്കാം. ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്തേക്കും. ഗ്രീൻഫീല്‍ഡില്‍ മഴ രസംകൊല്ലിയായി വന്നേക്കാം.ആകെ നാല് മത്സരങ്ങളാണ് കാര്യവട്ടത്ത്. നാളെ ഓസ്ട്രേലിയ നെതര്‍ലൻഡ്സിനെ നേരിടും. ഇരുടീമുകളും തിരുവനന്തപുരത്തെത്തി. ഡച്ചുകാര്‍ പരിശീലനത്തിനിറങ്ങി. ഒക്ടോബര്‍ രണ്ടിന് ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയുമായും മൂന്നിന് ഇന്ത്യ നെതര്‍ലൻഡ്സുമായും ഏറ്റുമുട്ടും.