ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ വേരിയന്റിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യൻ സൈന്യം. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ ഒന്നിലധികം പരീക്ഷണങ്ങളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. എല്ലാ ദൗത്യങ്ങളും കൃത്യമായി ലക്ഷ്യം കണ്ടുവെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കിഴക്കൻ കടല്‍ത്തീര ദ്വീപിലാണ് പരീക്ഷണങ്ങള്‍ നടന്നത്.
മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിനന്ദന സന്ദേശവും ബ്രഹ്മോസ് എയറോസ്പേസ് പങ്കുവെച്ചു. ഇന്ത്യയും റഷ്യയും സംയുക്ത സംരംഭമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍. ഇവ അന്തര്‍വാഹിനികളില്‍ നിന്നോ കപ്പലുകളില്‍ നിന്നോ വിമാനങ്ങളില്‍ നിന്നോ കരയില്‍ നിന്നോ വിക്ഷേപണം നടത്താനാകും.
2024 മാര്‍ച്ച് മുതല്‍ ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ലക്നൗവില്‍ ബ്രഹ്മോസ് മിസൈലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജ്യം. നട്ട്സും ബോള്‍ട്ടും മുതല്‍ ബ്രഹ്മോസ് മിസൈലുകളും വരെ ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായത്തില്‍ നിര്‍മ്മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിന് വേണ്ടി ഏകദേശം 1,700 ഹെക്ടര്‍ ഭൂമിയാകും ഏറ്റെടുക്കുക. ഏകദേശം 95 ശതമാനത്തില്‍ അധികം ഭൂമി ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.