മാനന്തവാടി: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ കാട്ടാനയാക്രമണത്തില്‍ മരിച്ച പോള്‍ ഡ്യൂട്ടിക്കായി എത്തിയത്. ജോലിക്കായെത്തുമ്പോള്‍ അവിടെ മരണം പതിയിരിപ്പുണ്ടെന്ന് പോള്‍ അറിഞ്ഞിരുന്നില്ല. ഇത്രയും നാള് വനത്തേയും വന്യമൃഗങ്ങളേയും പരിപാലിച്ചു വന്നിരുന്ന പോളിന്റെ ജീവനെടുത്തതും ഒരു വന്യമൃഗം തന്നെ. അപ്രതീക്ഷിതമായ ഈ ദുരന്തം നാടിനെ വീ്ണ്ടും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷമായി വനംവകുപ്പിന് കീഴിലുള്ള കുറുവാ ദ്വീപിലെ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വനം സംരക്ഷണ സമിതി ജീവനക്കാരനാണ് പോള്‍.
കര്‍ണാടകയില്‍ നിന്നെത്തിയ ബേലൂര്‍ മഖ്നയുടെ ഭീഷണിയുള്ളതിനാല്‍ സുരക്ഷ കണക്കിലെടുത്ത് കുറുവാ ദ്വീപിലേക്ക് കഴിഞ്ഞ ഒരാഴ്ചയായി സഞ്ചാരികളെ കടത്തി വിടുന്നുണ്ടായിരുന്നില്ല. ഇതിനാല്‍ വനം സംരക്ഷണ സമിതിയില്‍ നിന്ന് പോള്‍ കുറച്ചു ദിവസമായി അവധിയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ്പോള് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. ദ്വീപിലേക്ക് എത്തുന്ന സഞ്ചാരികളെ വഴിയില്‍ വച്ച് തടഞ്ഞ് തിരിച്ചുവിടുന്ന ജോലിയായിരുന്നു പോളിന്. പാക്കം- ചേകാടി റോഡില്‍ നിന്നും കുറുവാ ദ്വീപിലേക്കുള്ള ചെറിയാമലയിലായിരുന്നു പോള്‍ ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഇതിനിടെ അഞ്ച് ആനകളടങ്ങിയ കൂട്ടം കാടിറങ്ങി വരുന്നത് പോള്‍ കണ്ടു. ഉടനെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആന പിന്തുടര്ന്നെത്തി പോളിനെ ആക്രമിക്കുകയായിരുന്നു. പോളിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രോഗിയായ ഭാര്യയും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുമടങ്ങുന്നതാണ് പോളിന്റെ കുടുംബം.
പോളിന്റെ മരണവിവരമറിഞ്ഞ് നാട്ടുകാര്‍ രോഷാകുലരായി. ഇന്ന് വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.