തലയോട്ടിക്കുളളില്‍ ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് (ബിസിഐ) പിടിപ്പിച്ച, ലോകത്തെ പത്താമത്തെയാള് തന്റെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ചിന്തകൊണ്ട് നിയന്ത്രിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ബിസിഐ നിര്‍മിക്കുന്ന ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്കിന്റെ എതിരാളിയായ സിങ്ക്രോണ്‍ (Synchron) കമ്പനിയുടെ ചിപ്പാണ് മാര്‍ക് എന്നയാൾ അണിഞ്ഞിരിക്കുന്നത്.
ലൂ ഗെറിഗ്സ് (Lou Gehrig’s) അസുഖം അല്ലെങ്കില്‍ അമിയോട്രോഫിക് ലാറ്ററല്‍ സ്കെലറോസിസ് (എഎല്‍എസ്) രോഗബാധിതനായിരുന്ന മര്‍ക് 2023ൽ ആണ് ബിസിഐ ചിപ് സ്വീകരിച്ചത്. കോശങ്ങള്‍ക്ക് ശൈഥില്യം നേരിടുകയും അതുവഴി ഞരമ്പുകളുടെ പ്രവര്‍ത്തനം മോശമാകുകയും ചെയ്യുന്ന അവസ്ഥയാണ് എഎല്‍എസ്. ഈ രോഗാവസ്ഥയുള്ളവര്‍ രണ്ടു മുതല്‍ അഞ്ചു വരെ വര്‍ഷത്തിനിടയില്‍ തളര്‍ന്നു കിടപ്പാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ വൈദ്യശാസ്ത്രത്തിന് ഇത് തടയാന്‍ പ്രതിവിധികളില്ല.
ചിപ് ധരിച്ച മാര്‍ക്കിന് ഇപ്പോള്‍ തന്റെ ശരീര വേദനകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ അയയ്ക്കാന്‍ സാധിക്കുന്നു. അധികം താമസിയാതെ ചിന്ത ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് പ്രവര്‍ത്തിപ്പിക്കാനും കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും സാധിക്കും. സിങ്ക്രോണ്‍ കമ്പനിയുടെ ഈ ചിപ് പരീക്ഷണത്തിനു നിന്നുകൊടുക്കുകയല്ലാതെ തനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്ന് മാര്‍ക്ക് പറയുന്നു.
ചിപ്പിന്റെ പേര് സ്റ്റെന്‍ട്രോഡ് എന്നാണ്. ഇത് സ്വകാര്യതയിലേക്കും മറ്റും അധികം കടന്നുകയറാത്ത ഒന്നായാണ് അറിയപ്പെടുന്നത്. ന്യൂറാലിങ്കിനെപോലെ ഇതും രോഗികളില്‍ പരീക്ഷിക്കാന്‍ അമേരിക്കയുടെ എഫ്ഡിഎ 2021ല്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങളുടെ വിജയപരാജയങ്ങളെക്കുറിച്ച് വന്‍ ജിജ്ഞാസയാണ് ശാസ്ത്ര സമൂഹം പുലര്‍ത്തുന്നത്.