‘അദൃശ്യജാലകങ്ങള്‍’; മികച്ച നടനായി ടോവിനോയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം
വീണ്ടും അന്താരാഷ്ട്ര പുരസ്കാരം നേടി നടൻ ടൊവിനോ തോമസ്. പോർച്ചുഗലിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയില്‍ മികച്ച നടനായി ടോവിനോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയമാണ് ടൊവിനോയെ അവാർഡിന് അർഹനാക്കിയത്.
ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയുടെ 44-ാമത് എഡിഷനില്‍ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങള്‍ക്കുള്ള ഓറിയൻ്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. 2024 മാർച്ച് ഒന്നു മുതല്‍ പത്തുവരെ നടന്ന മേളയില്‍ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ‘അദൃശ്യജാലകം’.
ടൊവിനോയ്ക്ക് പുറമെ നിമിഷ സജയൻ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. രാധികാ ലാവുവിന്റെ എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്സും, ടോവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മൂന്നുതവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് സംഗീതസംവിധാനം.എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്സും ടൊവിനോ തോമസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ജയശ്രീ ലക്ഷ്മിനാരായണനാണ് അസോസിയേറ്റ് പ്രൊഡ്യൂസർ, ക്രിസ് ജെറോം, അനിന്ധ്യ ദാസ് ഗുപ്ത എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. ഫ്ലെവിൻ എസ് ശിവൻ ആണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ. അരവിന്ദ് രാജ് വി എസ്, അഞ്ജുമോള്‍ എം, മധുമിത ആർ, സിദ്ധാർത്ഥ് കെ പി എന്നിവരാണ് അസിസ്റ്റന്റ് ഡയറക്ടർമാർ.