അവധിയെടുത്ത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം
![](https://i0.wp.com/santhigirinews.org/wp-content/uploads/2024/05/അവധിയെടുത്ത-സര്_ക്കാര്_-ഡോക്ടര്‍_മാര്‍_ക്ക്-കര്_ശന-നിര്_ദേശം.jpeg?resize=299%2C168&ssl=1)
തിരുവനന്തപുരം: മഴക്കാലത്ത് രോഗികള്‍ വർദ്ധിക്കുന്നത് മുഖവിലക്കെടുക്കാതെ കൂട്ട അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം. ജൂണ്‍ ആറിന് മുമ്പ് ജോലിയില്‍ പ്രവേശിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അനുമിതിയില്ലാതെ അവധി എടുത്തവർക്കെതിരെയാണ് നടപടി. തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
മഴക്കാലത്ത് പല അസുഖങ്ങള്‍ ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രികളിലുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ഡോക്ടർമാർ അവധിയെടുത്ത് പോകുന്നത്. ഡോക്ടർമാർ കുറവായതിനാല്‍ മണിക്കൂറുകളോളമാണ് രോഗികള്‍ കാത്തിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദിനംപ്രതി ആയിരത്തോളം പേരാണ് അത്യാഹിത വിഭാഗത്തില്‍ മാത്രം ചികിത്സയ്ക്കെത്തുന്നത്. ഏഴ് ഡോക്ടർമാർ ഇരിക്കേണ്ട ഒപിയില്‍ രണ്ടോ മൂന്നോ ഡോക്ടർ മാത്രമാണുള്ളത്. 30 ഇസിജി ടെക്നീഷ്യന്മാർ വേണ്ടയിടത്ത് വെറും എട്ട് പേരാണുള്ളത്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ രണ്ട് ഇസിജി ടെക്നീഷ്യന്മാർ മാത്രമാണ് നിലവിലുള്ളത്. ഡോക്ടർമാരോടൊപ്പം സ്റ്റാഫുകളും കൂടി അവധിയെടുക്കുമ്പോള്‍ രോഗികള്‍ വലയുകയാണ്.