സ്വര്‍ണക്കടത്ത് പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും
സിന്ധുമോൾ. ആർ
തിരുവനന്തപുരം: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തില്‍ ഇവരെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുന്നത്. ഇന്നോ നാളെയോ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ഇന്നലെയാണ് കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടി. കൊഫേപോസ ചുമത്തിയതോടെ ഇവരെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കഴിയും. അതുവരെ ജാമ്യവും ലഭിക്കില്ല. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കസ്റ്റംസിന്റെ വാദം.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം. രണ്ട് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവശങ്കറിറിന് കസ്റ്റംസ് നോട്ടീസ് നല്കി. ശനിയാഴ്ച 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്.