ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരി ഇഡി കസ്റ്റഡിയില്‍
സിന്ധുമോൾ. ആർ
ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. ബംഗളൂരു ലഹരിമരുന്ന് കേസിലാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ബംഗളൂരുവിലെ ഓഫീസില്‍ വിളിച്ചുവരുത്തി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. ഇത് രണ്ടാം തവണയാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
ലഹരിമരുന്ന് കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനായിരുന്നു ബിനീഷ് കോടിയേരിയെ ഇഡി വിളിപ്പിച്ചത്. ഈ മാസം ആറിനാണ് ബിനീഷിനെ ബംഗളൂരുവില്‍ ഇഡി ചോദ്യം ചെയ്തത്. ബംഗളൂരു മയക്കുമരുന്നു കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) പിടിയിലായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്, ഡി. അനിഖ എന്നിവരെ അറസ്റ്റ് ചെയ്തതോടെയായിരുന്നു കന്നഡ സിനിമാലോകത്തെ മയക്കുമരുന്നു ബന്ധം വെളിപ്പെട്ടത്.