നിയമസഭാ സെക്രട്ടറിയുടെ കത്തിനെ രൂക്ഷമായി വിമർശിച്ച് കസ്റ്റംസ്
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/01/p-sreeramakrishnan-750x422-1.jpg?resize=750%2C422&ssl=1)
തിരുവനന്തപുരം: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്തിനെ രൂക്ഷമായി വിമർശിച്ച് കസ്റ്റംസ്. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ ചട്ടം 165 എന്ന് മനസിലാക്കണമെന്ന് കസ്റ്റ്ംസ് പറഞ്ഞു. ചട്ടം 165 ചൂണ്ടിക്കാട്ടിയാണ് സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി പറഞ്ഞത്.
പൊതുതാത്പര്യ പ്രകാരമാണ് ഇമെയിൽ വഴി സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയതെന്ന് കസ്റ്റംസ് പറയുന്നു. ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്നും ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് കത്തിൽ വ്യക്തമാക്കി. ഡോളർ കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെയാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചത്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അയ്യപ്പന് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. വീട്ടിലേക്കാണ് ഇത്തവണ നോട്ടീസ് അയച്ചത്. ഇത് മൂന്നാം തവണയാണ് ഹാജരാകാന്‍ നിർദ്ദേശിച്ച് കസ്റ്റംസ് നോട്ടീസ് അയക്കുന്നത്.