സിന്ധുമോൾ. ആർ
പത്ത് മാസത്തെ ഇടവേളക്കുശേഷം അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു. നിരവധി സഞ്ചാരികളാണ് വെള്ളച്ചാട്ടം കാണാനായി ഇന്ന് തന്നെ അതിരപ്പിള്ളിയിലെത്തിയത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിനോദ സഞ്ചാരകേന്ദ്രം തുറന്നത്. എന്നാല്‍ മേഖലയിലെ വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രവും തുമ്പൂര്‍മുഴി ഉദ്യാനവും തുറന്നിട്ടില്ല.
അഞ്ച് ഷിഫ്റ്റുകളായാണ് പ്രവേശനം നല്‍കുക. രാവിലെ ഒമ്പത്, 10.30, ഉച്ചക്ക് 12, 1.30, മൂന്ന് എന്നിങ്ങനെയാവും സമയം. ഇതോടെ തിരക്ക് കുറയ്ക്കാനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഒരേസമയം ഇരുന്നൂറോളം പേര്‍ക്ക് മാത്രമേ പ്രവേശനമുളളു. ഒരു മണിക്കൂര്‍ ആണ് സന്ദര്‍ശനത്തിനായി അനുവദിച്ചിരിക്കുന്ന സമയം. ഒരു ദിവസം 1000 പേര്‍ മാത്രമേ സന്ദര്‍ശിക്കാവൂ. നേരത്തെ ഒക്‌ടോബര്‍ 16ന് തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം കൂടിയതിനാല്‍ നീട്ടുകയായിരുന്നു.