InternationalLatest

ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ ഇനി പരീക്ഷിക്കില്ല

“Manju”

വാഷിംഗ്ടണ്‍: ബഹിരാകാശ യുദ്ധങ്ങളുടെ സാദ്ധ്യതകളെ ഇല്ലാതാക്കാനൊരുങ്ങി അമേരിക്ക. ഇനി ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അറിയിച്ചു. ഭരണകൂടത്തിന്റെ ഐകകണ്‌ഠ്യേനയുള്ള തീരുമാനമാണ് കമലാഹാരിസ് പുറത്തുവിട്ടത്. ‘അമേരിക്ക ഇനി മുതല്‍ ഉപഗ്രഹങ്ങളെ നേരിട്ട് തകര്‍ക്കുന്ന ഒരു തരത്തിലുള്ള മിസൈലുകളും പരീക്ഷിക്കില്ല. ഇത്തരം പരീക്ഷണങ്ങള്‍ ഏറെ അപകടകരമാണെന്ന് തിരിച്ചറിയുന്നു. അവ ഇനി ചെയ്യില്ല. അമേരിക്ക ഇത്തരം വിവേകപൂര്‍ണ്ണമായ നടപടികള്‍ക്ക് മുന്നിലുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു.’ കമലാ ഹാരിസ് പറഞ്ഞു.

പല സമയത്തായി വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് തിരികെ എത്തിക്കാനാവാ ത്തതിനാലാണ് മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ക്കുന്നത്. അമേരിക്ക, ചൈന,റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കാണ് ഇന്ന് ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള ക്ഷമതയുള്ളത്. ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് നിറയുന്നതായുള്ള പ്രതിഭാസം വലിയ ആശങ്കയുണ്ടാക്കുകയാണ്. 3000 കിലോമീറ്റര്‍ ദൂരത്തില്‍ വരെ അവ വ്യാപിച്ചതായാണ് കണ്ടെത്തലെന്നും കമലാ ഹാരിസ് പറഞ്ഞു. അമേരിക്ക സ്വന്തമായി വികസിപ്പിച്ചതാണ് മിസൈല്‍ സാങ്കേതിക വിദ്യ. അമേരിക്കയ്‌ക്ക് ഇത് ഉപേക്ഷിക്കാമെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്കും അത് സാധിക്കുമെന്നാണ് കരുതുന്നതെന്നും കമലാ ഹാരിസ് അറിയിച്ചു.

Related Articles

Back to top button