ആഹാരവും ജീവിതരീതിയും ആരോഗ്യത്തിന്റെ രണ്ട് വശങ്ങള്‍ – ഡോ.ബി.രാജ്കുമാര്‍
![](https://i0.wp.com/santhigirinews.org/wp-content/uploads/2022/10/ഡോ.ബി.രാജ്കുമാര്‍-പറഞ്ഞു.....jpeg?resize=780%2C470&ssl=1)
പോത്തൻകോട് : ആഹാരവും ജീവിതരീതിയും ആരാഗ്യമെന്ന നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും നാം കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചാണ് ആരോഗ്യം നമ്മെത്തേടിയെത്തുന്നതെന്നും, ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ജീവിതശൈലി രോഗങ്ങളില്‍ നിന്ന് രക്ഷനേടാമെന്നും ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ മെഡിക്കല്‍ സൂപ്രണ്ടന്റ് (ആയുര്‍വേദ) ഡോ.ബി.രാജ്കുമാര്‍ പറഞ്ഞു. ശാന്തിഗിരിയിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ (01.10.2022 ശനിയാഴ്ച) “ആരോഗ്യ സംരക്ഷണം ആയൂര്‍വേദത്തിലുടെ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡോക്ടറായ തനിക്ക് പുസ്തകത്തിൽ നിന്നും ലഭിച്ച അറിവിനെക്കാൾ വലിയ അറിവാണ് ചികിത്സയെക്കുറിച്ച് ഗുരു പകർന്നു തന്നത്. ശാന്തിഗിരിയുടെ ആതുരസേവനരംഗം ചികിത്സാമേഖലയിലെ തിരുത്താവണമെന്ന് ഗുരു ആഗ്രഹിച്ചു. ചികിത്സിക്കുന്നതിന് മരുന്ന് ഒരു മാനദണ്ഡമല്ലെന്നും അതൊരു ഉപാധി മാത്രമാണെന്നും തന്റെ ചികിത്സാകാലം കൊണ്ട് മനസിലാക്കിയതായി അദ്ധേഹം ആമുഖമായി പറഞ്ഞു.
ശരീരം മുഴുവൻ സ്രോതസ്സുകളാണ്. രക്തം ഒഴുകുന്നതും ശ്വാസമെടുക്കുന്നതും ഹൃദയമിടുപ്പുമെല്ലാം ഓരോ ചലനങ്ങളാണ്. ചലനങ്ങൾ തടസ്സപ്പെടുമ്പോഴാണ് രോഗമുണ്ടാകുന്നത്. പ്രകൃതി നമുക്കാവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രകൃതിദത്തമായ നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. വീട്ടുവളപ്പില്‍ ആവശ്യമുള്ള പച്ചക്കറികള്‍ പരിപാലിച്ച് വളര്‍ത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. മായം കലരാത്ത വിഷമയമല്ലാത്ത പച്ചക്കറികള്‍ ആഹാരത്തിലുള്‍പ്പെടുത്തിയാല്‍ തന്നെ പകുതി രോഗങ്ങള്‍ കുറയും. പണ്ട് കാലത്ത് നെല്ല് ഉരലില്‍ കുത്തിയെടുത്ത് കഞ്ഞിവെച്ചിരുന്നതും, വീട്ടുപറമ്പില്‍ തന്നെ കൃഷി ചെയ്തിരുന്ന വസതുക്കള്‍ ഉപയോഗിച്ച് കഞ്ഞിക്ക് കറിയുണ്ടായിരുന്നതും പോഷകസമ്പന്നമായിരുന്നു. എന്നാല്‍ ഇന്ന് മെഷീനുപയോഗിച്ച് വെളുപ്പിച്ചെടുക്കുന്ന അരിയും, മറുനാടൻ പച്ചക്കറിയും നമ്മുടെ ഭക്ഷണത്തിന് കൂട്ടായെത്തിയപ്പോഴാണ് രോഗങ്ങള്‍ വര്‍ദ്ധിച്ചത്. ഇന്നത്തെ യന്ത്രവത്കൃത സമൂഹത്തില്‍ ജീവിതസാഹചര്യങ്ങൾ കായികാധ്വാനം കുറച്ചു. ഇതും ഇന്ന് വര്‍ദ്ധിച്ചുവരുന്ന രോഗാവസ്ഥയ്ക്ക് കാരണമാണ്. അന്നത്തെ ദൈവത്തിന്റെ ദാനമായിക്കണ്ട് പ്രാര്‍ത്ഥനയോടെ കഴിക്കുന്നരീതിയായിരുന്നു പണ്ടുകാലത്തെ രീതി.
7000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മില്ലറ്റ് പോലെയുളള ധാന്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതായി പറയുന്നു. നമ്മുടെ പൂര്‍വ്വികര്‍ കഴിക്കുന്ന ആഹാരത്തില്‍ തവിടുള്ള അരിയുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അരിയില്‍ തവിട് ഇല്ല. ഇതുപോലെ വെളുത്ത ഗോതമ്പിന്റെയും വെളുത്ത ഉപ്പിന്റെയും ഉപയോഗം ഇന്ന് കൂടുതലായി വരുന്നു. ഇരുമ്പ്, കാത്സ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ള റാഗി, തിന, ചോളം, മില്ലറ്റ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇന്ന് 200 ദശലക്ഷത്തിലധികം ആളുകള‍്‍ ഷുഗര്‍ വാഹകരാണ്. ആഹാരവും ജീവിതരീതിയും ആരോഗ്യത്തിന്റെ രണ്ട് വശങ്ങള്‍ – ഡോ.ബി.രാജ്കുമാര്‍
ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
സത്സംഗങ്ങളിലും മീറ്റിംഗുകളിലും സമീകൃതമായതും വിഷരഹിതവുമായ ഭക്ഷണ ഉപയോഗത്തിന്റെ ആവശ്യകത വിവരിക്കണം. സന്ന്യാസ സംഘത്തിന്റെ ആവശ്യത്തിലേക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു വെല്‍നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അലോപ്പതി, ആയുര്‍വേദം, സിദ്ധ, ഹോമിയോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്നും ഡോ.ബി. രാജ്കുമാര്‍ പറഞ്ഞു.