പത്തനംതിട്ട: അച്ചൻകോവിലാറ്റിലൂടെ ചരിഞ്ഞ നിലയിൽ ഒഴുകിയെത്തിയ കാട്ടാനയ്ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയാനകൾക്കായി തെരച്ചിൽ പുരോഗമിക്കുന്നു. വനം വകുപ്പാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെയാണ് കനത്ത മഴയിലുണ്ടായ കുത്താെഴുക്കിൽ കാട്ടാനയുടെ ജഡം ഒഴുകി വന്ന നിലയിൽ കണ്ടത്. വനപാലകരെത്തി ജഡം വീണ്ടും ഒഴുകി പോകാതിരിക്കാൻ കെട്ടിയിട്ടു.
വലിപ്പമുള്ള ജഡം മണ്ണിൽ തലകുത്തിയ നിലയിലായിരുന്നു. കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ ജീവനക്കാരാണ് നദിയിലൂടെ കാട്ടാനയുടെ ജഡം ഒഴുകിവരുന്നത് ആദ്യം കണ്ടത്. ഒരു കൊമ്പനാനയും രണ്ട് കുട്ടിയാനയും ഒഴുകിപ്പോകുന്നത് കണ്ടെന്നാണ് കല്ലേലി ചെക്പോസ്റ്റിലെ വനപാലകർക്ക് ലഭിച്ച വിവരം. തുടർന്ന് അച്ചൻകോവിലാറിന്റെ ഇരുകരയിലും തെരച്ചിൽ നടത്തുകയായിരുന്നു.
തിരച്ചിലിനിടെ സന്ധ്യയോടെയാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തുന്നത്. കുട്ടിയാനകൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി വനമേഖലയിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന ഒഴുക്കിൽപ്പെട്ടതോ ഉരുൾപൊട്ടലിൽ അകപ്പെട്ടതോ ആകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ആനയുടെ ജഡം സംസ്കരിച്ചു.