International

ചൈന മൂടിവച്ച ആ സത്യം വനിതാ ഡോക്ടർ പുറത്തുവിട്ടു;

“Manju”

രജിലേഷ് കെ.എം.

ബീജിംഗ്: കൊവിഡ് ആദ്യമായി ചൈനയിൽ പിറവി കൊണ്ടത് ഡിസംബർ 25നായിരുന്നുവെന്ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാൻ എന്ന മുതിർന്ന വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ. ചൈനയിലെ വൃദ്ധദമ്പതികളിലാണ് ആദ്യം കണ്ടത്. വെറുമൊരു പനിയെന്നേ വിചാരിച്ചുള്ളൂ. ഈ ഡോക്ടറാണ് പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതെന്ന് ചൈനയിലെ ഒദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡിന്റെ പ്രാഥമിക സ്രോതസ് സംബന്ധിച്ച് ചൈന ഇതുവരെയും കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ ആരോപണം നിലനിൽക്കെയാണ് പുതിയ വെളിപ്പെടുത്തൽ. ചൈനയിൽനിന്ന് ഇതു സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതും ഇത് ആദ്യമായാണ്.

കൊവിഡ് ബാധ ആദ്യമുണ്ടായത് ആർക്കാണ് എന്നറിയാൻ ശാസ്ത്രലോകവും ഏറെ താത്പര്യത്തോടെയാണ് കാത്തിരിക്കുന്നത്. ആദ്യത്തെ ആളെ കണ്ടെത്തിയാൽ എങ്ങനെയാണ് ഇയാൾക്കു രോഗം പകർന്നതെന്ന് വ്യക്തമായി അറിയാൻ കഴിയും. വൈറസ് മൃഗങ്ങളിൽനിന്നു മനുഷ്യരിലെത്തി പിന്നീട് മറ്റുള്ളവരിലേക്കു വ്യാപിക്കുകയായിരുന്നുവെന്ന നിഗമനം ശരിയാണോ എന്നു കൃത്യമായി തിരിച്ചറിയാനും ഇതു സഹായിക്കും.

ഡിസംബർ 25ന് എത്തിയ രോഗികൾക്ക് ന്യൂമോണിയയുടെ ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം എന്നിവയാണ് പ്രകടമായിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ഇവരുടെ സി.ടി സ്‌കാൻ ലഭിച്ചപ്പോൾ പതിവു രോഗങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു അവസ്ഥയാണ് തോന്നിയതെന്നു ഡോ. ഷാങ് ജിക്സിയാൻ ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയോടു പറഞ്ഞു.

2003ൽ സാർസ് രോഗബാധയുടെ സമയത്ത് വുഹാനിൽ സംശയമുള്ള രോഗികളെ പരിശോധിച്ചിരുന്ന ഡോ. ഷാങ്ങിന് ഒരു പകർച്ചവ്യാധിയുടെ ലക്ഷണങ്ങളാണ് സി.ടി സ്‌കാനിൽ കണ്ടെത്താൻ കഴിഞ്ഞത്. വൃദ്ധ ദമ്പതിമാരുടെ സി.ടി സ്‌കാൻ പരിശോധിച്ചതിനു പിന്നാലെ ഡോക്ടർ ഇവരുടെ മകന്റെ സി.ടി സ്‌കാൻ കൂടി എടുക്കാൻ നിർദേശിച്ചു.

യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന മകൻ ഇതിനു വിസമ്മതിച്ചു. പണം തട്ടാനുള്ള തന്ത്രമാണെന്നാണ് അയാൾ ആദ്യം കരുതിയതെന്ന് ഡോ. ഷാങ് പറഞ്ഞു. എന്നാൽ ഇയാളെ നിർബന്ധിച്ച് സ്‌കാൻ ചെയ്തതോടെ രണ്ടാമത്തെ തെളിവും ഡോക്ടർക്കു മുന്നിലെത്തി. വൃദ്ധ ദമ്പതികളുടെ ശ്വാസകോശത്തിൽ കണ്ട അതേ അസാധാരണത്വം മകന്റെ പരിശോധനയിലും പ്രകടമായിരുന്നു. ഒരു പകർച്ചവ്യാധി അല്ലെങ്കിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ഒരേസമയത്ത് ഇത്തരം രോഗലക്ഷണം പ്രകടമാകില്ലെന്ന് ഡോ. ഷാങ് വിലയിരുത്തി. ഡിസംബർ 27ന് പനിയും ചുമയുമായി ആശുപത്രിയിലെത്തിയ ആളിന്റെ സി.ടി സ്‌കാനിലും സമാന ലക്ഷണങ്ങളാണ് കണ്ടെത്തിയത്. നാലു പേരുടെ രക്തം പരിശോധിച്ചതിലും വൈറസ് ബാധ കണ്ടെത്തി. എന്നാൽ പകർച്ചപ്പനിയുമായി ബന്ധപ്പെട്ടു നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആകുകയും ചെയ്തു.

ഒരു വൈറസ് രോഗം, മിക്കവാറും പടരാൻ സാദ്ധ്യതയുള്ളത് കണ്ടെത്തിയതായി ഡിസംബർ 27നു തന്നെ ഡോ. ഷാങ് ആശുപത്രിക്കു റിപ്പോർട്ട് നൽകി. അവർ അത് ജില്ലയിലെ രോഗപ്രതിരോധ കേന്ദ്രത്തിനു കൈമാറുകയും ചെയ്തു. ചൈനയെയും ലോകത്തെയാകെയും പിടിച്ചുകുലുക്കാൻ പോകുന്ന ഒരു മഹാമാരിയുടെ തുടക്കത്തെക്കുറിച്ചാണ് താൻ റിപ്പോർട്ട് നൽകുന്നതെന്ന് ഡോ. ഷാങ് പ്രതീക്ഷിച്ചില്ല.

Related Articles

Leave a Reply

Back to top button