
ജ്യോതിനാഥ്
അനുഗ്രഹീത മാസമാണ് സമാഗതമായിരിക്കുന്നത്.കാരുണ്യത്തിന്‍റെയും പാപമോചനത്തന്‍റെയും നന്മകൾ ഇരട്ടിപ്പിക്കുന്ന റംസാൻ നാളുകൾ
പള്ളികളിൽ പോയി നിസ്കരിക്കാനും അനുഷ്ഠനങ്ങൾ നിർവഹിക്കാനും കഴിയാത്തതിന്റെ നൊമ്പരത്തിലും മനുഷ്യന്‍റെ ആരോഗ്യ സംരക്ഷണം മതത്തിന്റെ മഹത്തായ ധർമങ്ങളിൽപ്പെട്ടതാണെന്ന തിരിച്ചറിവിൽ റമദാൻ ദിനത്തിൽ പുണ്യ പ്രവർത്തികൾക്ക് ഊന്നൽ നൽകി മാതൃക ആവുകയാണ് നമ്മുടെ മുസ്ലിം സഹോദരങ്ങൾ.
വിശ്വാസികള്‍ വലിയ തോതില്‍ പള്ളിയിലെത്തുന്ന കാലമാണിത്. എന്നാല്‍ രോഗവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ സർക്കാർ നിർദ്ദേശം ഉള്ളതിനാൽ അത് കൃത്യമായി പാലിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിങ്ങൾ. ഇസ്ലാമിന്റെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കേരളത്തിലും കൊവിഡ് 19 നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന ഉറപ്പിലാണ് പോത്തൻകോട് ചെറുവള്ളി മുസ്ലിം ജുമാഅത്ത് പള്ളി കമ്മിറ്റി.പരിശുദ്ധ റമദാൻ മാസത്തിൽ ലോക്ക് ഡൗൺ കാരണം പതിവു നിസ്ക്കാരങ്ങൾ ഉണ്ടാവുകയില്ല. എന്നാൽ കഷ്ടത അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കു വേണ്ടിയും ചെറുവള്ളി മുസ്ലിം ജുമാഅത്ത് പള്ളി റമദാൻ റിലീഫ് ക്യാമ്പ് ആരംഭിച്ചു. ഇവിടെ നിന്ന് അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ അർഹരിലേക്ക് എത്തിച്ചു നൽകുമെന്ന് ചെറുവല്ലി മുസ്ലീം ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീ ഷാജഹാൻ എസ്, സെക്രട്ടറി ശ്രീ നൗഷാദ്. ഇ എന്നിവർ അറിയിച്ചു.