തിരുവനന്തപുരം: കോവിഡ് ചികിത്സക്ക് ഹോമിയോപ്പതി വിഭാഗത്തിനും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. കോടതി നിര്‍ദേശാനുസരണമാണ് ആയുഷ് മന്ത്രാലയത്തിെന്‍റ നിര്‍ദേശാനുസരണമുള്ള ചികിത്സക്ക് സംസ്ഥാന ആയുഷ് വകുപ്പ് ഉത്തരവിറക്കിയത്.
ഇതോടെ, സംസ്ഥാനത്തെ 1070 ഹോമിയോ ഡിസ്പെന്‍സറികളിലും കിടത്തിച്ചികിത്സയുള്ള 34 ഹോമിയോ ആശുപത്രികളിലും കോവിഡ് ചികിത്സ ലഭ്യമാകും. കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡ് ഹോമിയോ ചികിത്സക്ക് നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നില്ല. ഹോമിയോ ഡോക്ടര്‍മാരുെയും വിദഗ്ധരുടെയും ഭാഗത്തുനിന്ന് നിരന്തരം ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ കണ്ണടച്ചു.
പ്രതിരോധ മരുന്ന് നല്‍കാന്‍ മാത്രമായിരുന്നു ഹോമിയോ വിഭാഗത്തിന് അനുമതിയുണ്ടായിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ മാര്‍ച്ച് ആറിനാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ‘ആഴ്സെനിക ആല്‍ബം’ വിതരണം ചെയ്യാന്‍ ആയുഷ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
ഏപ്രിലിലാണ് സംസ്ഥാനം ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയത്. പുതിയ ഉത്തരവോടെ പ്രതിരോധ മരുന്ന് നല്‍കല്‍ എന്ന പരിമിത ഉത്തരവാദിത്തത്തില്‍നിന്ന് രോഗബാധിതരെ ചികിത്സിക്കുന്ന വിപുലദൗത്യമാണ് ഹോമിയോപ്പതി വിഭാഗത്തിന് ലഭിക്കുക. കോവിഡ് ഭേദമാക്കാന്‍ ഫലപ്രദമായ മരുന്ന് ഹോമിയോപ്പതിയിലുണ്ടെന്ന് തുടക്കം മുതലേ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അവഗണിക്കപ്പെടുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.