നടന താഴവരയിൽ മഞ്ഞുപെയിച്ച രവിവള്ളത്തോൾ വിടവാങ്ങി

സ്വന്തം ലേഖകൻ
മലയാള ചലച്ചിത്ര നടൻ രവി വള്ളത്തോൾ അന്തരിച്ചു . തിരുവന്തപുരം സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം . മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തിരവനാണ് . പ്രശസ്ത നാടകകൃത്ത് ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിൽ ജനനം . നിരവധി സീരയലുകളിലും അൻപതിലധികം സിനിമകളിലും അഭിനയിച്ചു. ചെറുകഥാകൃത്തുമായിരുന്നു.
1976-ൽ മധുരം തിരുമധുരംഎന്ന ചിത്രത്തിന് വേണ്ടി “താഴ്വരയിൽ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം ആരംഭിക്കുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെ തിരക്കഥയിൽ 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറി.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കഞ്ഞച്ചൻ,ഗോഡ്ഫാദർ,വിഷ്ണുലോകം,സർഗം,കമ്മീഷണർ…എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇരുപത്തി അഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുള്ള നല്ലൊരു എഴുത്തുകാരനെക്കൂടിയാണ് നഷ്ടമായത്.
ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോൾ,കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി ജിയും കഴിഞ്ഞു. ഗീതാലക്ഷ്മിയാണ് ഭാര്യ. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി “തണൽ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.