KeralaLatest

നിശാ പാർട്ടി നടത്തിപ്പ്; വ്യവസായി അടക്കം 28 പേർ അറസ്റ്റിൽ

“Manju”

കൊവിഡ് നിർദേശങ്ങൾ ലംഘിച്ച് നിശാ പാർട്ടി നടത്തിയ സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യനടക്കം 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിശാ പാർട്ടി സംഘടിപ്പിച്ച് വിവാദത്തിലായ വ്യവസായി ചതുരംഗപ്പാറക്ക് സമീപം കള്ളിപ്പാറയിൽ ആരംഭിച്ച ക്രഷർ അടച്ചു പൂട്ടി. റവന്യൂ സംഘം പരിശോധനയിൽ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് ക്രഷർ അടച്ചു പൂട്ടുവാൻ നിർദേശം നൽകിയത്.

ഉടുമ്പൻചോലയിലെ ചതുരഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച ക്രഷറിന് സമീപമുള്ള പാറമടയിൽ അനുമതിയില്ലാതെ സംഭരിച്ചിരിക്കുന്ന കോടികൾ വിലമതിക്കുന്ന നിർമാണ വസ്തുക്കൾ പരിശോധനയിൽ റവന്യൂ സംഘം കണ്ടെത്തി. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ ടിഎംടി കമ്പികൾ, മിറ്റിൽ, പാറപ്പൊടി എന്നിവയുടെ വൻ ശേഖരമാണ് പരിശോധനയിൽ റവന്യൂ സംഘം കണ്ടെത്തിയത്.

ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ക്രഷറിന്റെയും സമീപത്തെ പാറമടയുടെയും പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ വ്യക്തമാക്കി.
അനധികൃതമായി പാറ പൊട്ടിച്ചതിനെ തുടർന്ന് 2017ൽ പ്രവർത്തനം നിറുത്തി വയ്പിച്ച പാറമടയാണ് തണ്ണിക്കോട്ട് ഗ്രൂപ്പ് ക്രഷർ ആരംഭിക്കാനായി വാടകക്കെടുത്തിരിക്കുന്നത്. ക്രഷർ ആരംഭിക്കുന്നതിന് മുൻപ് റവന്യൂ വകുപ്പിന്റെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും നിരാക്ഷേപ പത്രം ഉടുമ്പൻചോല പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല. നിർമാണ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസുമില്ല. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ജൂൺ 28ന് ക്രഷർ ഉദ്ഘാടനം ചെയ്തത്. പാറമട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ റവന്യൂ സംഘം പരിശോധിച്ചു. സ്ഥലത്തിന്റെ ഒരു ഭാഗം ഏലം കുത്തകപ്പാട്ട ഭൂമിയെന്നാണ് റവന്യൂ രേഖകളിലുള്ളത്.

Related Articles

Back to top button