
പി.വി.എസ് ,
മലപ്പുറം : കോട്ടയ്ക്കൽ നായാടിപ്പാറയിലെ പേക്കാട്ട് മോഹനന് കല്ലെന്നുപറഞ്ഞാൽ ജീവനാണ് .വിവിധ സ്ഥലങ്ങളിൽ നിന്നായി പണം നൽകി വാങ്ങിയ ആയിരത്തിലധികം കല്ലുകൾ തരം തിരിക്കലാണ് ലോക്ഡൗൺ കാലത്ത് മോഹനന്റെ ഹോബി .സന്നദ്ധസംഘടനകളുടെ ദേശീയ സമ്മേളനത്തിന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രതിനിധീകരിച്ച് കൊൽക്കത്തയിൽ പോയ സമയത്താണ് ആദ്യത്തെ കല്ല് സ്വന്തമാക്കിയത് .പുഷ്യരാഗം ,ഗോമേദകം ,മക്രാണ ,പുരാണകിട്ടം, സഹസ്ര വേദി ,മനശില ,വൈഡൂര്യം ,ഗ്യാലക്സി ,ബ്യൂഡയമണ്ട് ,വെള്ളകൻമദം ,ചായില്യം എന്നിവയെല്ലാം പിന്നീട് മോഹനന്റെ ശേഖരത്തിന്റെ തിളക്കം കൂട്ടി .പല സ്ഥലങ്ങളിൽ നിന്നാണ് ഇവ ശേഖരിച്ചത് .കയ്യിൽ പണമില്ലെങ്കിൽ പോലും ഒരു കല്ലിനോട് താൽപ്പര്യം തോന്നിയാൽ അത് കടം വാങ്ങിയെങ്കിലും വാങ്ങിയിരിക്കും .കല്ലുകൾക്കൾക്കായി ചെലവാക്കിയ പണത്തിന് കണക്കില്ല .50,000 രൂപ വരെ വിലയുള്ള കല്ലുകൾ തന്റെ കൈവശമുണ്ടെന്ന് മോഹനൻ .വർഷങ്ങൾക്ക് മുമ്പ് കോട്ടയ്ക്കലിൽ നടന്ന പ്രദശനത്തിൽ വിൽപ്പനയ്ക്ക് വച്ച അമേരിക്കൻ ഡയമണ്ടിന് 75,000 രൂപ ഉടനെ നൽകാൻ കഴിയാത്തതിനാൽ വാങ്ങാൻ കഴിയാതെ പോയതിൽ മോഹനന് ഇന്നും തീരാവേദനയായി നിൽക്കുന്നു .അമേരിക്കൻ ദ്വീപായ ക്യാപ്പ്കോൺ ,കശ്മീർ ,ഹിമാലയം ,ആഗ്ര ,ഗുജറാത്ത് ,ഡൽഹി ,കന്യാകുമാരി ,രാമേശ്വരം ,ധനുഷ് കോടി ,തേക്കടി ,മൂന്നാർ എന്നിവിടങ്ങളിൽ നിന്നെല്ലാം ശേഖരിച്ച കല്ലുകൾ മോഹനന്റെ കയ്യിലുണ്ട് .കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ മുൻ ജീവനക്കാരൻ കൂടിയാണ് മോഹനൻ .