അഖിൽ ജെ എൽ
പോത്തൻകോട്: നെൽകൃഷിക്കാരുടെയും പാടശേഖര സമിതിയുടെയും, കൃഷി വകുപ്പിലെ കർമ്മ നിരതരായ ഉദ്യോഗസ്ഥരുടെയും ചിരകാല അഭിലാഷമായിരുന്ന കൊയ്ത്തു യന്ത്രം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. പാടത്തു തന്നെ നെൽക്കതിർ കൊയ്യുക മാത്രമല്ല യന്ത്രം ചെയ്യുന്നത്. നെല്ലു പാറ്റി എടുത്തു മില്ലിൽ കൊണ്ട് പോകാൻ പാകത്തിൽ വൃത്തിയാക്കി ചാക്കിൽ നിറച്ചു കൊടുക്കും ഈ കൊയ്ത്ത്, മെതി യന്ത്രം.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഗ്രാമ പഞ്ചായത്തിലെ നെൽകർഷകർ കഴിഞ്ഞ 25 വർഷമായി സർക്കാരിനോടും ഗ്രാമ പഞ്ചായത്തുകളോടും ആവശ്യപ്പെട്ടിട്ടും നടക്കാതിരുന്നതാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിത്തീർത്തത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 പദ്ധതി ആസൂത്രണത്തിൽ ഉൾപ്പെടുത്തി 28 ലക്ഷം രൂപ വകയിരുത്തിയാണ് യന്ത്രം വാങ്ങിയത്.
തിരുവനതപുരം ജില്ലയിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആസൂത്രണത്തിലൂടെ ക്രോപ്പ് ടൈഗർ- 30 കൊയ്ത്തു, മെതി യന്ത്രം വാങ്ങുന്നതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം പറഞ്ഞു.
പഞ്ചാബിലെ ചാണ്ടിഗഡിൽ നിന്നാണ് ജർമ്മൻ കൊളാബ്രേഷൻ ഇന്ത്യൻ നിർമ്മിത ക്രോപ്പ് ടൈഗർ -30 കൊണ്ടു വന്നത്. എത്ര വലിയ ചെളിയിലും ഇറങ്ങി കൊയ്യാൻ സാധിക്കും എന്നതാണ് യൂറോപ്പിലെ തന്നെ ഒന്നാം നമ്പർ താരമായ ക്രോപ്പ് ടൈഗർ -30. ഇനി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും നെൽ കൃഷിയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയും. യന്ത്രത്തിൻ്റെ പ്രവർത്തനവും സംരക്ഷണ ചുമതലയും പള്ളിപ്പുറം പാടശേഖ സമിതിക്കായിരിക്കുമെന്നും ലോക്ഡൗൺ കഴിഞ്ഞാൽ ഉടൻ തന്നെ സമിതിക്കു കൈമാറുമെന്നും പ്രസിഡന്റ് ഷാനിബ ബീഗം പറഞ്ഞു.