ശ്രീജ.എസ്
ന്യൂഡൽഹി∙ ഉംപുൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനു സമീപത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിന് 520 കിലോമീറ്റർ അടുത്തെത്തി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഉംപുൻ’ സൂപ്പർ ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കും തോറും അടുത്ത മണിക്കൂറിൽ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. ബുധനാഴ്ച വൈകിട്ട് സുന്ദർബന്റെ അടുത്ത് പശ്ചിമ ബംഗാളിലെ ഹതിയ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ വീണ്ടും ശക്തി കുറഞ്ഞു കരയിൽ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഡീഷ, പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ട ജാഗ്രതാ നിർദേശം നൽകി. ഈ പ്രദേശങ്ങളിൽ തീവ്ര മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വന്‍തിരമാലകൾക്കും സാധ്യതയുണ്ട്. ഒഡീഷയും ബംഗാളും തീരപ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒഡീഷയിൽ 520 സ്ഥിരം ഷെൽറ്ററുകളിലേക്കും 7,500 പൊതു കെട്ടിടങ്ങളിലേക്കുമാണ് ജനങ്ങളെ മാറ്റുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 37 യൂണിറ്റുകളെ ഇരു സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരീക്ഷിച്ച് വരികയാണ്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞെങ്കിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.