പ്രജീഷ് കണ്ണൂര്‍
ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും…! ലിനിയുടെ ഓര്‍മ്മദിനത്തില്‍ മുഖ്യമന്ത്രി എഴുതുന്നു
നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച് മരണപ്പെട്ട സിസ്റ്റർ ലിനിയുടെ ഓർമ്മകൾ കോവിഡിനെതിരായ പോരാട്ടത്തിൽ നമുക്ക് കരുത്തേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ ഓർമ്മദിനത്തിൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ ആരോഗ്യപ്രവർത്തകർക്ക് മുഴുവൻ മാതൃകയാണ് ലിനിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവർക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടുവർഷം തികയുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറി.
കോവിഡ് – 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓർമ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഈ പോരാട്ടത്തിൽ കേരളത്തിന്റെ കരുത്ത്.
രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്.