കുണ്ടറ• രക്ഷിതാക്കളും വാൻ ഓടിച്ചവരും അറിയാതെ മൂന്നര വയസ്സുകാരൻ വാനിന്റെ മുകളിലിരുന്ന് എട്ടു കിലോ മീറ്ററോളം ദൂരം ‘സാഹസികയാത്ര’ നടത്തി. നാട്ടുകാർ കുഞ്ഞിനെ കണ്ടെതോടെ വാഹനം തടഞ്ഞ് കുണ്ടറ പൊലീസിൽ ഏൽപിച്ചു. ഇതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത്. എഴുകോണിലെ പശു വളർത്തൽ കേന്ദ്രത്തില്‍ ജോലിക്കാരായ നേപ്പാളി ദമ്പതികളുടെ മകനാണ് താരം. പശുവിന് തീറ്റ ശേഖരിക്കാനായി രണ്ട് ജീവനക്കാർ ഇന്നലെ രാത്രി ഏഴരയോടെ വാനിൽ കേരളപുരം ഇഎസ്ഐ ആശുപത്രിക്ക് അടുത്തെത്തി.
വണ്ടി നിർത്തിയപ്പോൾ വാനിന്റെ മുകളിലിരുന്ന കുഞ്ഞ് താഴെയിറങ്ങി വണ്ടിയുടെ അടിയിലേക്ക് മാറുന്നത് നാട്ടുകാരിൽ ചിലർ കണ്ടു. സംശയം തോന്നിയ ഇവർ കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണെന്ന സംശയത്തിൽ വാഹനത്തിലെത്തിയവരെ തടഞ്ഞുവച്ചു. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് ഫാമിലെ തൊഴിലാളികളുടെ മകനാണ് വണ്ടിയിൽ കയറിയെത്തിയതെന്ന് അറിഞ്ഞു . മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് വാഹനത്തിന് മുകളിൽ കയറിയത് ആരും കണ്ടില്ല. ഫാമിൽ നിന്നും മാതാപിതാക്കളെ വരുത്തി കുഞ്ഞിനെ കൈമാറി.