അനൂപ്. എം. സി
കാസര്‍ഗോഡ്:വെള്ളരിക്കുണ്ടിലെ പി. വി ഉല്ലാസിന്റെ കഥ ഒരു സിനിമ കഥ പോലെയാണ്. 7-ാം ക്ലാസ്സില്‍ വച്ച് പഠനം നിര്‍ത്തിയ ശേഷം വിവിധ ജോലികള്‍ ചെയ്തു. പെയിന്റിംഗ് ജോലി തുടര്‍ന്നുകൊണ്ടിരിക്കെയാണ് 2017 ഫെബ്രുവരിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ ഉല്ലാസിന്റെ ഇടതുകാലിന് താഴെ അറ്റുപോയത്.
33 ദിവസം മംഗളൂരു ആശുപത്രിയില്‍ കഴിഞ്ഞു. 8 ലക്ഷം രൂപ ഇതിന് ചെലവായി. നാട്ടുകാര്‍ ചികിത്സാ സഹായസമിതി രൂപീകരിച്ച് സഹായിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
പ്രതിസന്ധിയില്‍ തളരില്ല പിടിച്ചു നില്‍ക്കും എന്ന് ഉറപ്പിച്ചാണ് ആശുപത്രിയില്‍ നിന്ന് മടങ്ങി വന്നത്. കൈയ്യും കാലും ഇല്ലാത്തവരുടെ ജീവിതം കണ്ട് ഉല്ലാസ് തനിക്ക് ഒരു കാല്‍ മാത്രമല്ലേ നഷ്ടമായുള്ളൂ എന്നു സമാധാനിക്കുകയുണ്ടായി.
രണ്ടു വര്‍ഷമായി കൂരായ്ക്കുണ്ടില്‍ ഉല്ലാസ് എല്‍ ഇ ഡി ബള്‍ബ് കട തുടങ്ങിയിട്ട്. ഇങ്ങനെ ഉപജീവനം നടത്തി വന്നപ്പോഴാണ് കൊറോണ ലോകമാകെ പടര്‍ന്നു പന്തലിച്ചത്. ലോക്ഡൌണ്‍ കാലയളവിലാണ് മാസ്ക് നിര്‍മ്മിച്ചു നല്‍കാം എന്ന ആശയം ഉദിച്ചത്. 22 വര്‍ഷം മുമ്പേ ടൈലറിംഗ് പഠിച്ച ഉല്ലാസ് ദിവസം 150 മാസ്ക്ക് വരെ തയ്ക്കുന്നു.
വെള്ളരിക്കുണ്ട് പഞ്ചായത്തിലും ചില സ്കൂളുകളിലും മാസ്കക്കുകള്‍ നല്‍കുന്നുണ്ട്. സഹായത്തിനായി ഭാര്യ സിന്ധുവും മക്കളായ അക്ഷയും, അഭിരാമും പൂര്‍ണ പിന്‍തുണ നല്‍കുന്നുണ്ട്.
മക്കള്‍ പഠിക്കുന്ന കൂരായ്ക്കുണ്ടിലെ എന്‍.എസ്.എസ്, യു. പി സ്കൂളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സൌജന്യമായി മാസ്ക് തയ്ച്ച് നല്‍കുകയുണ്ടായി. ചെറുപ്പത്തില്‍ ഫുട്ബോള്‍ കളിക്കാരനായിരുന്ന ഉല്ലാസിന് ജീവിതത്തില്‍ ഇനിയും ഉയരണമെന്നുണ്ട്. തന്റെ വേര്‍പെട്ടു പോയ കാല്‍ തനിക്ക് ഒരു തടസ്സമാവില്ലെന്ന് പുഞ്ചിരിയോടെ ഉല്ലാസ് പറയുന്നു.