ഇടുക്കിയിൽ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
ഇടുക്കി: കേരളത്തിൽ മൂന്നാം പ്രളയ സാധ്യത സർക്കാരും കാലാവസ്ഥ വിദഗ്ദ്ധരും തള്ളിക്കളയാത്ത പശ്ചാത്തലത്തിൽ അതി ജാഗ്രത തുടരുകയാണ് അധികൃതർ. ഇടുക്കിയില്‍ കനത്ത മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വര്‍ധിക്കാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.388.3 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇടുക്കിയിലെ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനം വ്യക്തമാക്കുന്നത്. ദേവികുളം ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളിലാണ് കനത്ത ജാഗ്രത വേണ്ടത്. 2018 ലെ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ മേഖലകളില്‍ പുനര്‍നിര്‍മാണം പകുതി മാത്രമെ പൂർത്തീകരിച്ചിട്ടുള്ളു. മഴ കനത്താല്‍ ഈ നിര്‍മാണങ്ങളും നിലയ്ക്കും. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ മഴ കനത്താൽ താമസം പരമാവധി ഒഴിവാക്കണം. 25 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള സ്ഥലത്ത് മഴക്കുഴികളും തടയണകളും പാടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മാറ്റിപാര്‍പ്പിക്കേണ്ടയാളുകളുടെ കണക്ക് ജൂണ്‍ ആദ്യവാരം തന്നെ ശേഖരിക്കും, കോവിഡ് പശ്ചാത്തലത്തില്‍ പുനരധിവാസത്തിന് പ്രത്യേക സൗകര്യം ഒരുക്കും.ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ട് വര്‍ഷമായി പല മണ്ണിടിച്ചിലുകള്‍ക്കും കാരണം അശാസ്ത്രിയ നിര്‍മാണങ്ങളാണെന്ന് ജിയോളജി വകുപ്പും കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ദി ശമാറിയൊഴുകുന്ന നീര്‍ച്ചാലുകളും തോടുകളും പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ജില്ലാ ഭരണകൂടം അറിയിച്ചു.