നഗരൂര് വെടിവെയ്പ് കേസ് , തോക്കിന് പ്രഹരശേഷിയില്ല
കൃഷ്ണകുമാർ സി
കിളിമാനൂർ:നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗേറ്റ് മുക്കിൽ യുവാക്കൾക്ക് നേരെ വെടി ഉതിർത്ത സംഭവത്തിൽ തോക്കിന് പ്രഹരശേഷിയില്ലെന്ന് ഫോറൻസിക് നിഗമനം. നഗരൂർ ഗേറ്റ്മുക്ക് ജംഗ്ഷനിൽ ഞായറാഴ്ച വൈകിട്ട് 6.30നാണ് ഉദയകുമാർ, മനീഷ് എന്നീ യുവാക്കൾക്ക് നേരെ ഇളമ്പയിൽ എസ്റ്റേറ്റിൽ അർജ്ജുൻ (32) എയർഗൺ ഉപയോഗിച്ച് രണ്ട് തവണ വെടി ഉതിർത്തത്. സംഭവത്തിൽ നഗരൂർ പോലീസ് ഉടൻതന്നെ അർജ്ജുനെയും കൃത്യം നടത്താൻ ഉപയോഗിച്ച തോക്കും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
അർജ്ജുന്റെ പിതാവ് വിജയകുമാറിന് 3 തോക്കുകൾക്കുള്ള ലൈസൻസ് ഉണ്ട്. തുടർന്ന് എയർഗൺ ആണോ മറ്റ് തോക്കുകളിൽ നിന്നാണോ വെടി ഉതിർത്തത് എന്ന പരിശോധനക്കായി ഫോറൻസിക് സംഘം സ്ഥലത്തെത്തി. വിശദ പരിശോധനയിൽ 22 വർഷത്തിലധികം പഴക്കമുള്ള എയർഗണിൽ നിന്നാണ് വെടി ഉതിർത്തതെത്തും ഇതിൽ ഉണ്ട ഉപയോഗിക്കാൻ കഴിയില്ലെന്നും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതായി എസ് ഐ സഹിൽ അറിയിച്ചു.
അതേസമയം ആരോപണ വിധേയനായ അർജുനും കുടുംബത്തിനുമെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള പതിനഞ്ച് ഏക്കറോളം ഭൂമി കാട് കയറിയ നിലയിലാണ് . നൂറുകണക്കിന് കാട്ടുപന്നികളാണ് ഈ പുരയിടത്തിൽ ഉള്ളത്. രാത്രിയിൽ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് ഭക്ഷിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. പ്രതിയുടെ കുടുംബാംഗങ്ങൾ നേരത്തെയും പലരെയും തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയിരുന്നതായി പരാതിയുണ്ട്. ഇവരുടെ പുരയിടത്തിൽ നിന്ന മുളവിൽപനയുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. മുളവിൽപനയുമായി ബന്ധപ്പെട്ട് അഡ്വാൻസ് കൈപ്പറ്റുകയും എന്നാൽ ഈ മുള സമയം വൈകിയെന്ന കാരണത്താൽ കുടുംബം മറിച്ചുവിൽക്കുകയുമായിരുന്നു.
തുടർന്ന് അഡ്വാൻസ് തുക തിരികെ ചോദിക്കാൻ ചെന്നപ്പോഴായിരുന്നു വ്യാപാരിയുടെ നേർക്ക് തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരി അന്ന് നഗരൂർ സ്റ്റേഷനിൽ പരാതിയും നല്‍കിയിരുന്നു. വേനൽകാലത്ത് തോപ്പിൽ കടവിൽ കുളിക്കാൻ പോയിരുന്ന പ്രദേശവാസികൾക്ക് നേരെയും പ്രതിയും കുടുംബവും ഭീഷണി മുഴക്കിയിരുന്നതായും പരാതിയുണ്ട്. കുടുംബത്തിനുള്ള മൂന്ന് തോക്കുകളുടെയും ലൈസൻസ് അടിയന്തരമായി റദ്ദ് ചെയ്ത് തോക്ക് കണ്ടുകെട്ടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.