മുപ്പതുവർഷത്തെ തന്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള ഇദ്ദേഹം ഏതാണ്ട് 800 ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്. തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയാണ്. സിംഫണി പോലുള്ള സർഗാത്മകമായ സംഗീതപരീക്ഷണങ്ങൾക്ക് 2012 ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.
സിനിമകൾക്കായി അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതം ധാരാളം
സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത് .തമിഴ് സിനിമാസംഗീതരംഗത്ത് ആണ് ഇളയരാജയുടെ കൂടുതൽ സംഭാവനകൾ എങ്കിലും തെലുങ്ക്,മലയാളം,ഹിന്ദി,മറാത്തി എന്നീ ഭാഷകളിലെ സിനിമകൾക്കു വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇളയരാജ തമിഴ്നാടിന്റെ ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ സ്ഥാപിക്കുകയുണ്ടായി. 1993ൽ ക്ലാസ്സിക് ഗിറ്റാറിൽ ഇളയരാജ ലണ്ടനിലെ ട്രിനിറ്റ് സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ്ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട് . 1991 ൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച ദളപതി എന്ന തമിഴ് ചിത്രത്തിലെ രാക്കമ്മ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങൾക്കായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തി.
2000 ൽ ഇളയരാജ സിനിമാസംഗീതത്തിൽ നിന്നും വ്യതിചലിച്ച് ചില ആൽബങ്ങൾക്കും, ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിരുന്നു. ഇളയരാജയോടുള്ള ആദരപൂർവ്വം, അദ്ദേഹത്തെ ഇസൈജ്ഞാനി എന്ന് വിളിക്കാറുണ്ട്. ഇളയരാജ ദേശീയവും അന്തർദേശീയവുമായ ഒരുപാട് അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്. നാല് തവണ ഭാരത സർക്കാരിന്റെ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നുതവണ മികച്ച സംഗീതസംവിധാനത്തിനും, ഒരു തവണ മികച്ച പശ്ചാത്തലസംഗീതത്തിനുമായിരുന്നു. ഭാരതസർക്കാർ നല്കുന്ന പത്മഭൂഷൺ പുരസ്കാരത്തിനും ഇളയരാജ അർഹനായിട്ടുണ്ട് .ജൂൺ 2 1943 നായിരുന്നു ജനനം.
സംഗീതത്തിലെ പെരിയരാജക്ക് ജന്മദിനാശംസകൾ