വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് മുന്നറിയിപ്പ്
സ്കൂള്‍ പരീക്ഷകള്‍ ഒക്കെ കഴിഞ്ഞതോടെ പലരും അവധികാലം ആഘോഷിക്കാൻ യാത്രകള്‍ പോകുന്ന സമയമാണ് വേനല്‍ക്കാലം. ഈ വേളയില്‍ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. വീട് പൂട്ട് പോകുന്നവർ വിവരം അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. അറിയിച്ചാല്‍ പരമാവധി 14 ദിവസം വരെ വീടും പരിസരവും നിരീക്ഷണത്തിലായിരിക്കുമെന്നാണ് പൊലീസ് പറയുന്നത്. വീട് കേന്ദ്രീകരിച്ചുള്ള മോഷണമുള്‍പ്പെടെ വർധിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. കേരള പൊലീസിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നിർദേശം നല്‍കിയിരിക്കുന്നത്.
കുറിപ്പ് പൂർണരൂപത്തില്‍
വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.