കോഴിക്കോട് • ഭർത്താവിന്റെ വിയോഗമറിയാതെ ആതിര ഇന്നലെ പെൺകുഞ്ഞിനു ജന്മം നൽകി. പ്രസവം ജന്മനാട്ടിലാകണമെന്ന ആതിരയുടെ സ്വപ്നത്തിനൊപ്പംനിന്ന ഭർത്താവ് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിൻ ചന്ദ്രൻ, ചേതനയറ്റ ശരീരമായി അടുത്ത ദിവസം കടൽ കടന്നെത്തും. അതിനു മുൻപ് ആ സങ്കടവാർത്ത ആതിരയോട് എങ്ങനെ പറയുമെന്നറിയാതെ ഉരുകുകയാണ് ചുറ്റുമുള്ളവർ.
പ്രവാസികളെ നാട്ടിലെത്തിക്കാനായി നിയമയുദ്ധം നടത്തിയ പേരാമ്പ്ര സ്വദേശി ജി.എസ്. ആതിരയുടെ ഭർത്താവ് നിതിൻ കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു മരിച്ചത്.
ദുബായിൽ ഐടി എൻജിനീയറായ ആതിര ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ശ്രദ്ധേയയായത്. കഴിഞ്ഞ ദിവസം നിതിന്റെ മരണവാർത്തയറിഞ്ഞ ബന്ധുക്കൾ, പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയിരുന്നതെങ്കിലും ഭർത്താവിന്റെ മരണവിവരം അറിയിക്കുന്നതിനു മുൻപ് പ്രസവശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.40ന് ആതിര പെൺകുഞ്ഞിനു ജന്മം നൽകി.