KeralaLatest

വീട് അടിച്ചു തകർത്തു യുവതിയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

“Manju”

കൃഷ്ണകുമാർ സി

 

വെഞ്ഞാറമൂട് : അയിരൂപ്പാറ പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സംഭവത്തിലെ പ്രധാന പ്രതികളായ പന്തലക്കോട് വാഴോട്ടു പൊയ്ക പ്രശാന്ത് ഹൗസിൽ പ്രസാദ് ( 30 ),ഇടത്തറ പൊയ്കയിൽ വീട്ടിൽ പ്രവീൺ (40), സഹോദരൻ ദിലീപ് (42),പന്തലക്കോട് മഞ്ഞപ്പാറ വീട്ടിൽ ഷാജി (48) എന്നിവരെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തത്. മൂന്നു പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം.

വാഴോട്ട്പൊയ്ക മുക്കോലക്കൽ പുതുവൽപുത്തൻ വീട്ടിൽ ശ്രീക്കുട്ടൻ്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഭാര്യ അശ്വതി (25)നാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ 5 ന് വീടിനു മുന്നിൽ പ്രവീൺ, ദിലീപ് എന്നിവർ പടക്കമെറിഞ്ഞത് ശ്രീക്കുട്ടൻ ചോദ്യം ചെയ്യുകയും വട്ടപ്പാറ സ്റ്റേഷനിൽ പരാതി നല്‍കുകയും ചെയ്തു. ബുധനാഴ്ച പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചതാണ് പ്രതികളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകാന്‍ കാരണം.5.30തോടെ പ്രസാദിൻ്റെ നേതൃത്വത്തിൽ നാലംഗ സംഘം ശ്രീക്കുട്ടൻ്റെ വീടിനു നേരെ പടക്ക് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിനുള്ളിൽ കടന്ന് അക്രമണം നടത്തുകയായിരുന്നു എന്ന്‍ വട്ടപ്പാറ സി. ഐ ബിനുകുമാർ പറഞ്ഞു.ഈ സമയം ഭാര്യ അശ്വതിയും മകൾ രണ്ടര വയസുള്ള അവന്തികയും മാതാവ് പ്രസന്നയും വീടിനുള്ളിൽ ഉണ്ടായിരുന്നു. അശ്വതിയെ വയറ്റിൽ ചവിട്ടി താഴെയിടുകയും കുഞ്ഞിനെ അടിക്കാനായി ശ്രമം നടത്തുന്നത് കണ്ട് മാതാവ് പ്രസന്ന കരഞ്ഞപേക്ഷിച്ചതിനെ തുടർന്ന് അക്രമികൾ പിന്മാറുകയും തുടർന്ന് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വീടിൻ്റെ ജനൽ ചില്ലുകളും വാതിലും തകർക്കുകയും ചെയ്തതിന് ശേഷമാണ് ഇവർ മടങ്ങിയതെന്ന് അശ്വതി പറഞ്ഞു. അന്വേഷണം ഇഴഞ്ഞതോടെ ബി. ജെ. പി പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വട്ടപ്പാറ സി. ഐ. റ്റി . ബിനുകുമാർ, എസ്. ഐമാരായ ബാബു, സാബത്ത് എ. എസ് ഐ ഷാ, സി.പി.ഒ മാരായ ഷമീർ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button