അനൂപ് എം സി
കണ്ണൂർ: സമൂഹ വ്യാപന സാധ്യതയേറിയ കണ്ണൂർ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കുന്നു. പൊതു സ്ഥലങ്ങളിൽ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി
സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, റേഷൻ കടകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലെല്ലാം പത്തു വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ് പോലിസിനോട് നിർദ്ദേശിച്ചു. ഇവിടങ്ങളിൽ 65 വയസിനു മുകളിലുള്ള വയോധികരെയും വിലക്കിയിട്ടുണ്ട്.
കണ്ണൂരിലെ ചില പ്രദേശങ്ങൾ സമൂഹ വ്യാപനത്തിൻ്റെ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ചെറുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥീരികരിച്ചത് മലയോരത്തെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ നാലിന് ദുബായില്‍ നിന്നെത്തി ചെറുപുഴയിലെ ലോഡ്ജില്‍ ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന ബക്കളം സ്വദേശിക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണമുണ്ടായതിനെ തുടര്‍ന്ന് എട്ടാം തീയതിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥീരികരിച്ചത്. ഇതോടെ ഇവര്‍ക്ക് ലോഡ്ജില്‍ വേണ്ട സൗകര്യം ഒരുക്കി കൊടുത്ത ചിലരോട് വീട്ടില്‍ ക്വാറൻ്റൈനിൽ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
വിദേശത്തു നിന്നെത്തിയ 17 പേരാണ് ചെറുപുഴയിലെ ലോഡ്ജിൽ ക്വാറൻ്റൈനിൽ കഴിഞ്ഞത്. ഇവരെല്ലാം തന്നെ ഇവിടെ നിന്നു സ്വന്തം വീടുകളിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഡ്രൈവറും മുഴക്കുന്ന് സ്വദേശിയുമായ വ്യക്തിക്ക് കൊവിഡ് ബാധിച്ചതിനാൽ മുഴക്കുന്ന്, തില്ലങ്കേരി പ്രദേശങ്ങൾ പോലീസ് പൂർണമായും അടച്ചിട്ടുണ്ട്