മുംബൈ • നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റിയ, ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്. ഇതു രണ്ടാം തവണയാണ് നടിയെ ചോദ്യം ചെയ്യുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഇതുവരെ 10 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഞായറാഴ്ചയാണ്, മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദത്തിനൊപ്പം ബോളിവുഡിലെ ഒറ്റപ്പെടുത്തലും സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനു കാരണമായെന്ന ആരോപണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചിരുന്നു. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ‌്റ്റിങ് ഡയറക്ടറുമായ മുകേഷ് ഛബ്ര ബോളിവുഡിലെ പ്രഫഷനൽ പോരുകളെപ്പറ്റി അറിയില്ലെന്ന് ബുധനാഴ്ച പൊലീസിനു മൊഴി നൽകിയിരുന്നു.
സിനിമാ പശ്ചാത്തലമില്ലാത്ത ഇടത്തരം കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന സുശാന്തിന് ബോളിവുഡിൽ പിടിച്ചുനിൽക്കാൻ ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ ആരോപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബോളിവുഡിലെ പ്രഫഷനൽ പോരുകളെ പറ്റിയും അന്വേഷിക്കുന്നത്. നടന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് ഫൊറൻസിക് സംഘത്തിനു കൈമാറി. അവസാന ദിവസങ്ങളിലെ ഫോൺ കോളുകളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. റിയ ചക്രവർത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛൻ കെ.കെ. സിങ് എന്നിവരെ മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വിളിച്ചിരുന്നു.