ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടണ്‍ ചാപ്‌മാന്‍ അന്തരിച്ചു
സിന്ധുമോൾ. ആർ
ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാള്‍ട്ടണ്‍ ചാപ്‌മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. കടുത്ത പുറംവേദനയെത്തുടര്‍ന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രി ബംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1997ലെ ദക്ഷിണേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഗോള്‍ഡ് കപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു ചാപ്‌മാന്‍. 1997-98 സീസണില്‍ ഐ എം വിജയന്‍, ജോ പോള്‍ അഞ്ചേരി, രാമന്‍ വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം എഫ്‌സി കൊച്ചി ടീമില്‍ കളിച്ചിട്ടുണ്ട്.
ടാറ്റ ഫുട്‌ബോള്‍ അക്കാദമി (ടിഎഫ്‌എ)യില്‍ പരിശീലനം നേടിയ ചാപ്മാന്‍ 1993 ല്‍ ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്നു. ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പില്‍ ഈസ്റ്റ് ബംഗാളിനായി ഇറാഖിലെ അല്‍ സവ്രയ്ക്കെതിരെ നേടിയ ഹാട്രിക് അദ്ദേഹത്തിന്റെ കരിയറിലെ അവിസ്മരണീയ നേട്ടമാണ്.
ഈസ്റ്റ് ബംഗാള്‍ വിട്ട അദ്ദേഹം 1995ല്‍, പഞ്ചാബ് ആസ്ഥാനമായുള്ള ജെസിടി ടീമില്‍ ചേര്‍ന്നു. ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ ആദ്യ പതിപ്പ് ഉള്‍പ്പെടെ 14 കിരീടങ്ങള്‍ അദ്ദേഹം ഐ എം വിജയന്‍, ബൈചുങ് ഭൂട്ടിയ എന്നിവര്‍ക്കൊപ്പം ചാപ്‌മാന്‍ നേടി. ഒരു വര്‍ഷത്തിനുശേഷം, ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങുന്നതിനുമുമ്പാണ് അദ്ദേഹം എഫ്.സി കൊച്ചിയില്‍ ചേര്‍ന്നത്.
കളിയില്‍നിന്ന് വിരമിച്ചശേഷം ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലകനായി ചേര്‍ന്ന ചാപ്‌മാന്‍ ആറുവര്‍ഷം അവിടെ തുടര്‍ന്നു. തുടര്‍ന്ന് ഷില്ലോങ്ങിലെ റോയല്‍ വാഹിങ്‌ഡോയില്‍ മാനേജറായി ചുമതല ഏറ്റെടുത്തു. വാഹിങ്‌ഡോ മൂന്ന് ഷില്ലോങ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നു കിരീടങ്ങളും 2011 ല്‍ ബൊര്‍ദോലോയ് ട്രോഫിയും നേടിയത് ചാപ്മാന്റെ കാലത്താണ്. 2017 ല്‍ കൊച്ചി ക്വാര്‍ട്‌സ് എഫ്സിയുടെ സാങ്കേതിക ഡയറക്ടറായി ചാപ്മാന്‍ ചുമതലയേറ്റിരുന്നു.