അറസ്റ്റ് ഭയന്നാണ് എസ്എൻഡിപി യൂണിയൻ നേതാവ് കെ കെ മഹേശന്റെ ആത്മഹത്യയെന്ന് തുഷാർ വെള്ളാപ്പള്ളി. എൻഡിഎ നേതൃയോഗം കൊച്ചിയിൽ ചേരുന്നിടെയാണ് ഇങ്ങനെയൊരു വിമര്‍ശനവുമായി തുഷാർ എത്തിയത്. തെറ്റിധാരണ പരത്താനാണ് കത്തിലെ ആരോപണങ്ങളെന്നും തുഷാർ. അടുത്ത ദിവസങ്ങളിൽ തന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കും. എല്ലാ ജില്ലകളിലേയും അണികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായി യോഗം നടത്തുമെന്നും തുഷാർ.
അതേസമയം മൈക്രോ ഫിനാൻസ് കേസ് അന്വേഷണത്തിൽ പിഴവ് സംഭവിച്ചെന്ന് ആത്മഹത്യ ചെയ്ത കെ കെ മഹേശൻറെ ബന്ധുക്കൾ പറഞ്ഞു. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മഹേശനെ ഒറ്റപ്പെടുത്തി കുടുക്കാൻ ശ്രമിച്ചു. ഇതിനായി ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.
സ്വാശ്രയ സംഘങ്ങൾക്ക് കൊടുക്കാനായി പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് കോടിക്കണക്കിന് രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് ഈ കേസിലെ മുഖ്യ പരാതി. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതി പട്ടികയിൽ ഉണ്ട്. എന്നാൽ സംസ്ഥാന കോർഡിനേറ്ററായ മഹേശനിലേക്ക് മാത്രം കേസുകൾ ഒതുക്കാൻ ശ്രമം നടന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനായി ക്രൈം ബ്രാഞ്ച് കൂട്ടുനിന്നതായും ആരോപണമുണ്ട്. 21ഓളം കേസുകളാണ് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്. എന്നാൽ ഈ കേസുകളിൽ എല്ലാം തന്നെ മാത്രം കുടുക്കാൻ ഗുഢാലോചന നടന്നതായി മഹേശൻ കത്തുകളിൽ സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട കേസുകളുടെ യഥാർത്ഥ സത്യം പുറത്ത് വരണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയത്. മഹേശന്റെ ഭാര്യയുടെ മൊഴിയെടുക്കൽ ആരംഭിച്ചു.