KeralaLatest

സിനിമ, ആൽബം കാസ്റ്റിങ്ങിന്റെ പേരിൽ പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി വിദേശത്തേക്ക് കടത്തുന്ന സംഘം കേരളത്തിലും സജീവമെന്ന് റിപ്പോർട്ട്.

“Manju”

 

സിനിമ, ആൽബം കാസ്റ്റിങ്ങിന്റെ പേരിൽ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തി വിദേശത്തേക്ക് കടത്തുന്ന സംഘം കേരളത്തിലും സജീവമെന്ന് റിപ്പോർട്ട്. സിനിമയിലും ആല്‍ബത്തിലും അഭിനയിക്കുന്നതിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ രഹസ്യമായി ഷൂട്ടിങ് നടത്തി പെൺകുട്ടികളെ വഞ്ചിക്കുന്നുണ്ട്. അർദ്ധനഗ്നരായി അഭിനിയിച്ചു കാണിക്കാൻ പറയുന്ന ഇത്തരം കുറ്റവാളികൾ പിന്നീട് ദൃശ്യങ്ങൾ ഡാർക്ക് വെബിലൂടെയും മറ്റു സ്വകാര്യ ഗ്രൂപ്പുകളിലൂടെയും വൻ തുകയ്ക്ക് വൽക്കുകയാണ് ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യം നടത്തിയ നിരവധി പേർ നേരത്തേയും പിടിയിലായിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് തുടരുന്നുവെന്നാണ് അറിയുന്നത്.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകളാണ് കഴി​ഞ്ഞ ദിവസങ്ങളിൽ റജിസ്റ്റര്‍ ചെയ്തത്. 47 പേരാണ് അറസ്റ്റിലായത്. ഇതിന്റെ ഭാഗമായി മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കംപ്യൂട്ടറുകൾ മൊബൈൽ ഫോണുകൾ, മോഡമുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ ഉൾപ്പെടുന്ന 143 ഉപകരണങ്ങളും പിടിച്ചെടുത്തു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 15. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരിൽ മികച്ച പ്രൊഫഷണൽ ജോലി ചെയ്യുന്ന യുവാക്കളും ഐടി വിദഗ്ധരും ഉൾപ്പെടുന്നു.

ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ട ബാക്കി ആളുകളുടെ വിശദാംശങ്ങളും വിഡിയോകളും കൂടുതൽ ശേഖരിച്ചു വരുന്നു. ഫെയ്സ്ബുക്, വാട്സാപ്, ടെലിഗ്രാം എന്നീ സമൂഹകമാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാന്‍ കേരളാ പൊലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും പൊലീസ് തുടരുന്നതാണ്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പൊലീസ് രൂപം നല്‍കിയ കേരള പൊലീസ് കൗണ്ടെറിങ് ചൈൽഡ് സെക്സ് എക്സ്പോളോയ്‌റ്റേഷൻ വിഭാഗവും സൈബർഡോമും സംയുക്തമായി നടത്തിയ റെയ്‌ഡിന് വിവിധ ജില്ലകളിൽ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിമാരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Related Articles

Back to top button