ഇടുക്കി:കോവിഡ് – 19 വ്യാപന ഭീതിയിൽ നിന്നും വേറിട്ട് സുരക്ഷിതമായി നിന്നിരുന്ന ഇടുക്കിയുടെ ചിത്രം മാറുന്നു. കോവിഡ് അതിരൂക്ഷമായ തമിഴ് നാട്ടിൽ നിന്നും ഇടുക്കി സുരക്ഷിത താവളമായി കണ്ട് ഷോർട്ട് പാസിലൂടെ ഇടുക്കിയിലേക്ക് ആയിരക്കണക്കിന് തമിഴ് സ്വദേശികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ എത്തുന്നവരിൽ ഭൂരിഭാഗം പേരും തിരിച്ച് തമിഴ് നാട്ടിലേക്ക് മടങ്ങി പോകുന്നില്ലെന്നാണ് റിപ്പോർട്ട്. അതിർത്തി പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് മടങ്ങി പോകാത്തവർക്കെതിരെ റെജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇന്നലെ ഇടുക്കി ജില്ലയിൽ 20 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. കൂടുതൽ പേരും തമിഴ് നാട്ടിൽ നിന്ന്. കുമളി ചെക്ക് പോസ്റ്റ് വഴി പ്രതി ദിനം 600 മുതൽ 1000 വരെ ആളുകൾ അതിർത്തി കടന്ന് എത്തുന്നുണ്ട്. ഇതിൽ കൂടുതലും ഷോർട്ട് പാസിലൂടെ എത്തുന്നവരാണ്. മൂന്ന് ദിവസങ്ങളിലായി 2300 ൽ അധികം ആളുകൾ കുമളി അതിർത്തി കടന്നെത്തി.കേരളവുമായി അതിർത്തി പങ്കിടുന്ന തേനി ജില്ലയിൽ ആയിരത്തിലധികം കോവിഡ് രോഗികൾ ഉണ്ട്. പാസ് വ്യവസ്ഥയിൽ നൽകിയിരിക്കുന്ന ഇളവുകൾ അധികൃതർ നിയന്ത്രിച്ചില്ലെങ്കിൽ ഇടുക്കി ജില്ലയിൽ സമൂഹ വ്യാപനം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.