513 കോവിഡ് രോഗികളെ ചികിൽസിച്ച ജനകീയ ഡോക്ടർക്ക് കോവിഡ്
ജിദ്ദ • കൊറോണ വൈറസിനെതിരെ പൊരുതുകയും 513 കോവിഡ് രോഗികളെ ചികിൽസിക്കുകയും ചെയ്ത സൗദിയിലെ ജനകീയ ഡോക്ടർ നിസാർ ബഹാബ്‌രിയെ കൊറോണ വൈറസ് രോഗബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദിയിലെ പ്രധാന അണുബാധ നിയന്ത്രണ കൺസൾട്ടന്റും എപ്പിഡെമിയോളജിസ്റ്റുമാണ് ഡോ. നിസാർ ബഹാബ്രി.
വൈറസ് രോഗികളുടെ ചികിത്സയ്ക്ക് നേരിട്ട് മേൽനോട്ടം വഹിക്കുകയും രാജ്യത്തെ വിവിധ മാധ്യമങ്ങളിലൂടെ പകർച്ചവ്യാധിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിൽ സജീവമായിരുന്നു ഡോ. നിസാർ.
തുടക്കം മുതലേ തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് ഓൺലൈൻ മാർഗങ്ങളിളിലൂടെയും കോവിഡ്19 നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും പൊതുജനങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലും വൈദ്യോപദേശം നൽകുന്നതിലും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു.
ജിദ്ദയിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ കഴിഞ്ഞ അഞ്ചു ദിവസമായി ശരീര താപം നിയന്ത്രിക്കാൻ ആയിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. ജിദ്ദയിലെ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ പ്രോട്ടോക്കോൾ സർവീസ് ഡയറക്ടർ ആണദ്ദേഹം.