LatestThiruvananthapuram

മംഗലപുരത്ത് ഗുണ്ടാ ആക്രമണം: നാലുപേര്‍ പിടിയില്‍

“Manju”

തിരുവനന്തപുരം (മംഗലപുരം) : മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനെക്കുറിച്ച് പോലീസ് പറയുന്നത് :
വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് മുരുക്കുംപുഴ മുണ്ടയ്ക്കല്‍ പണിക്കന്‍ വിളയിലാണ് അക്രമം നടന്നത്. കഴിഞ്ഞ നവംബറില്‍ ബിരുദ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ കഞ്ചാവ് വലിപ്പിച്ചതിന് ശേഷം പണവും മൊബൈല്‍ ഫോണും അപഹരിച്ച കേസില്‍ ജയിലിലായിരുന്നു കുട്ടനെന്നു വിളിക്കുന്ന ഷെഹിന്‍. ഇയാള്‍ ജാമ്യത്തിലിറങ്ങി കെട്ടിട നിര്‍മ്മാണ ജോലിക്ക് പോവുകയായിരുന്നു. മുരുക്കുംപുഴ മുണ്ടയ്ക്കല്‍ പണിക്കന്‍ വിളയില്‍ ജോലി ചെയ്തു വരവേ ഇന്നലെ സ്ഥലവാസികളായ സുധി, കിച്ചു എന്നിവര്‍ ജോലി സ്ഥലത്തെത്തി ഷെഹിനുമായി വാക്കേറ്റമുണ്ടായി. ഒന്നര വര്‍ഷം മുമ്പ് ഷെഹിന്‍ സുധിയെ മര്‍ദിച്ചിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം.
തുടര്‍ന്ന് ഷെഹിന്‍ കൂട്ടാളികളെ വിളിച്ചു വരുത്തുകയായിരുന്നു. ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം സുധിയെയും കിച്ചുവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. സുധിക്ക് മുഖത്തും കൈകളിലും വെട്ടേറ്റു. കിച്ചുവിന് കാലിനാണ് വെട്ടേറ്റത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ മംഗലപുരം പൊലീസ് നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആക്രമത്തില്‍ പരിക്കേറ്റ സുധിയും കിച്ചുവും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായ ഷെഹിന്‍, അഭിലാഷ്, സൂര്യകുമാര്‍ എന്നിവര്‍ പാലോട്, പോത്തന്‍കോട്, മംഗലപുരം സ്റ്റേഷനുകളില്‍ വധശ്രമമടക്കമുള്ള കേസുകളില്‍ പ്രതികളാണ്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

Related Articles

Back to top button