ചിക്കമംഗളൂർ, കര്‍ണാടക : ചിക്കമംഗളുരുവില്‍ ഏപ്രില്‍ 20 ന് അപകടത്തില്‍പ്പെട്ട ഒരു ലോറിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മറിഞ്ഞു കിടക്കുന്ന ഒരു ലോറിയില്‍നിന്നു മദ്യകുപ്പികള്‍ എടുക്കാന്‍ തിക്കും തിരക്കും കൂട്ടുന്ന ഒരു പറ്റം ആളുകളെയാണ് വിഡിയോയില്‍ കാണുന്നത്. കൊവിഡ് രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാരുകള്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍.
നന്‍ജന്‍ഗുണ്ടിലെ ഒരു ഡിസ്റ്റിലറിയില്‍നിന്നു ഷിമോഗയിലേക്കു പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ലോറിയില്‍ ബിയര്‍ കുപ്പികളാണെന്ന് അറിഞ്ഞ് കൊവിഡ് മാനദണ്ഡങ്ങള്‍ പോലും മറികടന്ന് തടിച്ചുകൂടിയത്. മാസ്‌കു പോലും ധരിക്കാതെ എത്തിയവര്‍ സാമൂഹിക അകലമെല്ലാം മറന്ന് കയ്യില്‍ കിട്ടിയ കുപ്പികളെല്ലാം എടുത്ത് അവിടെനിന്നും പോയി. മറിഞ്ഞത് ബിയര്‍കുപ്പിയുമായി പോയ ലോറിയാണെന്ന് അറിഞ്ഞ് കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തി തിരക്ക് കൂട്ടി. ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ അവിടെ വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസും എക്‌സൈസും സ്ഥലത്തെത്തിയെങ്കിലും കുപ്പിയില്‍ പകുതിയിലധികം നാട്ടുകാര്‍ കൊണ്ടുപോയതായി അവര്‍ പറയുന്നു.