ഗുവാഹത്തി: കുറ്റവാളികൾക്ക് ബുൾഡോസർ ചികിത്സ നൽകി അസം സർക്കാരും. പ്രമുഖ വ്യവസായിയും മൃഗ സംരക്ഷകനുമായ വിനീത് ബഗാരിയ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയുടെ വീട് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. പ്രധാന പ്രതിയും ഗോരമാര സ്വദേശിയുമായ ബൈദുള്ള ഖാന്റെ ഇരു നില വീടാണ് പൊളിച്ച് മാറ്റിയത്.
ദിബ്രുഗഡ് ജില്ലാ ഭരണകൂടമാണ് നടപടി സ്വീകരിച്ചത്. ഇയാളുടെ വീട് നിൽക്കുന്ന സ്ഥലം കയ്യേറിയതാണെന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം തകർത്തത്. ജൂലൈ എട്ടിന് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് അധികൃതർ ബൈദുള്ള ഖാന്റെ കുടുംബത്തിന് കൈമാറിയിരുന്നു.റോഡിന് സമീപമായിരുന്നു ഇയാളുടെ വീട്. ഇതിന് സമീപമുള്ള സ്ഥലം സർക്കാർ വക ഭൂമിയാണ്.
അതേസമയം കുറ്റവാളികൾക്കെതിരെ സമാന നടപടിൾ തുടർന്നും ഉണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. ആത്മഹത്യ ചെയ്ത വിനീത് ബഗാരിയയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ അസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.