വാക്‌സിനെടുത്താൽ 10 കോടി രൂപയുടെ ഫ്ളാറ്റ് സമ്മാനം
വാഷിംഗ്ടൺ: കൊറോണ വാക്‌സിൻ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കാൻ പലവിദ്യകളും പ്രയോഗിക്കുകയാണ് ലോകരാജ്യങ്ങൾ. ചില രാജ്യങ്ങളിൽ വാക്‌സിൻ എടുക്കാൻ ആളുകൾ തിരക്ക് കൂട്ടുകയാണ്. എന്നാൽ ചില രാജ്യങ്ങളിൽ ഇതല്ല സ്ഥിതി. അവിടെ വാക്‌സിൻ സുലഭമാണ്. എന്നാൽ വാക്‌സിൻ സ്വീകരിക്കാൻ ആളില്ല. കുത്തിവെപ്പെടുക്കാൻ വിമുഖത കാണിക്കുന്ന ജനങ്ങളാണ് അവിടങ്ങളിൽ കൂടുതലും. ഹോങ്കോങ്ങിലും ഇതാണ് പ്രശ്‌നം.
രാജ്യത്തെ 7.5 മില്യൺ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാണ്. എങ്കിലും ആളുകൾ വാക്‌സിൻ അവിടെ സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല. രാജ്യത്ത് കാര്യമായ വൈറസ് ബാധ ഇല്ലാത്തതും സർക്കാരിനെ വിശ്വാസം ഇല്ലാത്തതും ആണ് ഇതിന് കാരണം. അതിനാൽ തന്നെ വാക്‌സിനെടുക്കാൻ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ വാക്‌സിനെടുക്കാൻ വേണ്ടി ഒരു പദ്ധതിയുമായെത്തിയിരിക്കുകയാണ് ഹോങ്കോങ്.
വാക്‌സിനെടുത്താൽ 1.4 മില്യൺ ഡോളറിന്റെ (ഏകദേശം പത്ത് കോടി രൂപ) ഫ്‌ലാറ്റാണ് ഇവിടെ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോങ്കോങ്ങിലെ സൈനോ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗവും ചൈനീസ് എസ്റ്റേറ്റ് ഹോൾഡിങ്‌സും ചേർന്നാണ് വാക്‌സിനെടുത്ത ഒരു വ്യക്തിയ്ക്ക് ഫ്‌ലാറ്റ് സമ്മാനമായി നൽകുന്നത്. ക്വുൻ ടോങ് ഏരിയയിലെ ഗ്രാൻഡ് സെൻട്രൽ പ്രോജെക്ടിൽ നിന്നും വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ അവസരം.
രണ്ട് വാക്‌സിനും എടുത്തവരെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുക. ലോകത്തെ ഫ്‌ളാറ്റുകൾക്ക് ഏറ്റവും വിലയുള്ള നഗരങ്ങളിൽ ഒന്നാണ് ഹോങ്കോങ്. തങ്ങളുടെ ഈ ഓഫർ നിരവധി പേരെ വാക്‌സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കും എന്നാണ് സൈനോ ഗ്രൂപ്പ് വിശ്വസിക്കുന്നത്.