ബിന്ദുലാൽ തൃശ്ശൂർ
ശക്തമായ കടൽക്ഷോഭത്തിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട ആലപ്പുഴ സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ അഴീക്കോട് കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി.
ആലപ്പുഴ പൊഴിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സാന്താ മരിയ എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ തൈക്കൽ പാലിയത്ത് വീട്ടിൽ അനീഷ്(40), മാരാരിക്കുളം പള്ളിക്കത്തൈ വീട്ടിൽ പൊന്നൻ(44) എന്നിവരെയാണ് അഴീക്കോട് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്.
ചേർത്തല അർത്തുങ്കലിൽ നിന്ന് പൊന്നാനിയിലേക്ക് മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരുന്നതിനിടെയാണ് ഇവരുടെ വള്ളം അപകടത്തിലായത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പൊന്നാനിയിൽ നിന്ന് തിരിച്ചു വരുന്നതിനിടെ അഴീക്കോട് ലൈറ്റ്ഹൗസ് പടിഞ്ഞാറ് ഭാഗത്ത് അഞ്ച് നോട്ടിക്കൽ ദൂരത്തായി ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ഫൈബർ ബോട്ട് മുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് അഴീക്കോട് കോസ്റ്റൽ പോലീസ് എസ് ഐ ദിലീപിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കടൽ പ്രക്ഷുബദ്ധമായതിനാൽ സാഹസികമായാണ് രണ്ട് തൊഴിലാളികളെയും വള്ളത്തിൽ ഉണ്ടായിരുന്ന മൂന്ന് എഞ്ചിനുകളെയും കരയിലെത്തിക്കാൻ സാധിച്ചത്. എ എസ് ഐ ബിനേഷ് കുമാർ, ഷിനിൽ കുമാർസ് സ്രാങ്ക് ഹാരിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.