ഗോരഖ്പുർ • ഉത്തർ പ്രദേശിലെ കുഷിനഗറിലുള്ള റാംപുർ ബൻഗ്ര ഗ്രാമത്തിൽ സ്കൂൾ അധ്യാപകനെ വീട്ടിൽക്കയറി വെടിവച്ചുകൊന്നയാളെ പൊലീസ് സാന്നിധ്യത്തിൽ ജനക്കൂട്ടം അടിച്ചുകൊന്നു. അനക്കമില്ലാതെ വീണുകിടന്നിട്ടും നാട്ടുകാർ നിർത്താതെ തല്ലുന്നതിന്റെ വിഡിയോയാണു പ്രചരിക്കുന്നത്. ആൾക്കൂട്ടം പിൻവാങ്ങിയപ്പോൾ, പ്രതി തല പൊട്ടിച്ചിതറി ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു.
അധ്യാപകനായ സുധീർകുമാർ സിങ്ങിനെ തിരക്കി ഇരുചക്രവാഹനത്തിലാണ് ഇയാൾ രാവിലെ ഗ്രാമത്തിലെത്തിയത്. കുളിമുറിയിലായിരുന്ന സുധീർകുമാറിനെ കാത്തിരുന്ന സമയം വീട്ടുകാർ ചായയും നൽകി. കുളി കഴിഞ്ഞു പുറത്തുവന്നയുടനെ വെടിവച്ചിടുകയായിരുന്നു.
തുടർന്ന് ഇയാൾ വീടിന്റെ ടെറസിൽ കയറി തോക്കു കാട്ടി ഭീഷണിപ്പെടുത്തി. പൊലീസ് എത്തി ടെറസിൽ കയറിയപ്പോൾ താഴെയിറങ്ങി മുറിയിൽ ഒളിച്ച പ്രതിയെ നാട്ടുകാർ വാതിൽ തല്ലിപ്പൊളിച്ചു പിടികൂടി അടിച്ചുകൊല്ലുകയായിരുന്നു